കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളുടെ പുതിയ ഷെഡ്യൂൾ നിലവിൽ വന്നു. ഒക്ടോബർ 30 വരെയാണ് കാലാവധി. ആഴ്ചയിൽ ആഗമനവും പുറപ്പെടലും ഉൾപ്പെടെ 457 സർവിസാണ് പുതിയ ഷെഡ്യൂളിൽ.
ഇതിൽ 337 എണ്ണം അന്താരാഷ്ട്രവും 120 ആഭ്യന്തര സർവീസുകളുമാണ്. 228 പുറപ്പെടലും 229 ആഗമനവുമാണ് ആഴ്ചയിലുള്ളത്.
പുതിയ ഷെഡ്യൂളിൽ ഒമാൻ എയർ മസ്കത്തിലേക്ക് അധിക സർവീസും ഇൻഡിഗോ ജിദ്ദ, ദമാം സെക്ടറിലേക്ക് പുതിയ സർവീസും തുടങ്ങി. എയർ അറേബ്യ ഷാർജയിലേക്കും എയർഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നിവ ജിദ്ദയിലേക്കും സർവീസുകൾ വർധിപ്പിച്ചു. ആഴ്ചയിൽ കൂടുതൽ സർവീസ് ദുബൈയിലേക്കാണ്, 31 എണ്ണം. നേരത്തെ 37 ആയിരുന്നു.
ജിദ്ദ, മസ്കത്ത് 21 വീതം, ഷാർജ, അബൂദബി - 17, ദോഹ - 14, ബഹ്റൈൻ - 13, ദമ്മാം - 11, റിയാദ് - 11 എന്നിങ്ങനെയാണ് കരിപ്പൂരിൽ നിന്നും ആഴ്ചയിൽ പുറപ്പെടുന്ന വിമാനങ്ങളുടെ എണ്ണം. കുവൈത്ത്, റാസൽഖൈമ, അൽഐൻ, സലാല എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ട്. ആഭ്യന്തര സെക്ടറിൽ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് 14 വീതവും ഡൽഹി, ഹൈദരാബാദ്
ഏഴ് വീതവും മുംബൈയിലേക്ക് 11 സർവിസുകളുമാണുള്ളത്. നേരത്തെ, ഡൽഹിയിലേക്ക് 13 സർവീസുകളുണ്ടായിരുന്നു. കരിപ്പൂരിൽ നിന്നും ആഴ്ചയിൽ പുറപ്പെടുന്ന 228 സർവിസുകളിൽ 79 ഉം എയർ ഇന്ത്യ എക്സ്പ്രസാണ്.