Type Here to Get Search Results !

ഏഴ്‌ ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട്‌; ഇന്ന് നാല് ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കും



തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വീണ്ടും ഉയര്‍ന്നു. കോട്ടയം ജില്ലയില്‍ താപനില ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസ് ആയി.


സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. പുനലൂരില്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഈ വര്‍ഷം ഏഴ്‌ ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട്‌ രേഖപ്പെടുത്തിയതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ (സിഡബ്ല്യുആര്‍ഡിഎം) പഠനത്തില്‍ കണ്ടെത്തി. 


ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലെ ശരാശരി ചൂടില്‍ 0.2 ഡിഗ്രി മുതല്‍ 1.6 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌ വര്‍ധന. ആലപ്പുഴ, കോട്ടയം, കോഴിക്കോട്‌, വയനാട്‌, പാലക്കാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌ ചൂട്‌ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുന്നത്‌. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ വര്‍ധന. 1.6 ഡിഗ്രി സെല്‍ഷ്യസ്‌ വര്‍ധനവാണ് ആലപ്പുഴയിലുണ്ടായത്. കാലാവസ്ഥാവ്യതിയാനമാണ്‌ താപനില വര്‍ധനയ്‌ക്ക്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വരും മാസങ്ങളിലും വര്‍ഷങ്ങളിലും ചൂട്‌ കൂടാനും വരള്‍ച്ചയുണ്ടാകാനും സാധ്യതയുണ്ടെന്നാണ് സൂചന. 


സംസ്ഥാനത്ത് പ്രതീക്ഷിച്ച വേനല്‍ മഴ ഇനിയും ലഭിച്ചിട്ടില്ല. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

Top Post Ad

Below Post Ad