നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം മുന്പെങ്ങുമില്ലാത്തവണ്ണം വർധിക്കുകയാണ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്നു. കൂട്ടമായെത്തുന്ന നായ്ക്കൾ വളർത്തുമൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നു. ഭക്ഷണത്തിനായി ആടിനെയും കോഴിയെയും ഉൾപ്പെടെ സകല ജീവജാലങ്ങളെയും കൊന്നുതിന്നാൻ യാതൊരു മടിയുമില്ലാത്തവർ ഉൾപ്പെടെയുള്ള മൃഗസ്നേഹികൾ മനുഷ്യരെ ആക്രമിക്കാൻ വരുന്ന തെരുവുനായകളെ തൊടാൻ സമ്മതിക്കില്ല; പഞ്ചപുച്ഛമടക്കി ജനകീയ സർക്കാരും.*
വകതിരിവില്ലാത്ത മൃഗസ്നേഹികളും കേന്ദ്ര മൃഗക്ഷേമ ബോർഡുമൊക്കെ പറയുന്നതു കേട്ട് നിശബ്ദമായിരിക്കാനല്ല ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുത്തത്. കേരളത്തിലങ്ങോളമിങ്ങോളം “നാടു വാഴുന്ന’’ തെരുവുനായ്ക്കളിൽനിന്നു രക്ഷതേടി ജനങ്ങൾ പരക്കംപായുകയാണ്. ഒട്ടും വൈകാതെ സർക്കാർ ഇടപെടണം. കേന്ദ്ര മൃഗക്ഷേമ ബോർഡിനെയോ മൃഗസ്നേഹികളെയോ നായപ്രേമി സംഘടനകളെയോ കോടതികളെയോ പഴിച്ച് ഇനി മുന്നോട്ടു പോകാനാവില്ല. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം മുന്പെങ്ങുമില്ലാത്തവണ്ണം വർധിക്കുകയാണ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്നു. കൂട്ടമായെത്തുന്ന നായ്ക്കൾ വളർത്തുമൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നു. ഭക്ഷണത്തിനായി ആടിനെയും കോഴിയെയും ഉൾപ്പെടെ സകല ജീവജാലങ്ങളെയും കൊന്നുതിന്നാൻ യാതൊരു മടിയുമില്ലാത്തവർ ഉൾപ്പെടെയുള്ള മൃഗസ്നേഹികൾ മനുഷ്യരെ ആക്രമിക്കാൻ വരുന്ന തെരുവുനായകളെ തൊടാൻ സമ്മതിക്കില്ല. പഞ്ചപുച്ഛമടക്കി ജനകീയ സർക്കാരും.
2016 ജനുവരി മുതല്‍ 2021 ജൂലൈ വരെ സംസ്ഥാനത്ത് 8,09,629 തെരുവുനായ്ക്കളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാല ആരോഗ്യവകുപ്പില്‍നിന്നു ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 42 പേർക്കു ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ആറുമാസത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം 4,783 ആയി.
തെരുവുനായ ശല്യത്തിൽനിന്നു മുക്തമായ ഒരു ജില്ലയുമില്ല. ഏതൊരു പരിഷ്കൃത സമൂഹത്തിനും അപമാനകരമായ കാര്യമാണിത്. അടുത്തയിടെയാണ് പാലക്കാട് മങ്കരയിൽ ശ്രീലക്ഷ്മിയെന്ന വിദ്യാർഥിനി വാക്സിനെടുത്തിട്ടും പേയ്വിഷബാധയേറ്റു മരിച്ചത്. അതിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നായ കടിച്ചാൽ നൽകേണ്ട ആന്റിറാബീസ് വാക്സിൻ പ്രധാന സർക്കാർ ആശുപത്രികളിലുണ്ട്. അതേസമയം, ഗുരുതരമായി കടിയേൽക്കുന്നവർക്കു നൽകുന്ന റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ “ഇക്വിറാബ്’’ കുത്തിവയ്പ് പലയിടത്തും ലഭ്യമല്ല. ഇക്വിറാബിന് അലർജിയുള്ളവർക്കു നൽകുന്ന ഹ്യൂമൻ ആന്റിറാബീസ് ഇമ്യൂണോ ഗ്ലോബിൻ കുത്തിവയ്പിനുള്ള മരുന്നിന്റെയും സ്ഥിതി അതുതന്നെ. പേയ് പിടിച്ചു മരിക്കാനാണോ ജനങ്ങളുടെ വിധി?
ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയും ചേർന്നാണ് ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എബിസി) നടത്തുന്നത്. വന്ധ്യംകരണത്തിനൊപ്പം പേയ്വിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പും നൽകുന്നതായിരുന്നു പദ്ധതി. കേരളത്തിൽ ഇത് കുടുംബശ്രീകളുടെ സഹകരണത്തോടെ നടന്നുവരുന്നതിനിടെയാണ് കേന്ദ്ര മൃഗക്ഷേമ ബോർഡ് നായ്ക്കളുടെ വന്ധ്യംകരണവും തുടർപരിചരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിശ്ചിത പരിശീലനമില്ലാത്തവരെ ഏൽപ്പിച്ചെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കുകയും ഇടപെടലുണ്ടാകുകയും ചെയ്തത്. വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ ഐവിഎയ്ക്ക് ഉൾപ്പെടെ അനുമതി നിഷേധിക്കുകയാണ് മൃഗസംരക്ഷണ ബോർഡ്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിൻവലിഞ്ഞു. ഏതൊരു പദ്ധതിയും നടപ്പാക്കാതിരിക്കാൻ കാരണം നോക്കി ഇരിക്കുകയാണെന്നു തോന്നും സർക്കാരിന്റെ തുടർന്നുള്ള ഉദാസീനത കണ്ടാൽ.
ആദ്യമൊക്കെ തെരുവുനായ്ക്കളെ കൊല്ലരുതെന്നും വന്ധ്യംകരണമാണു പ്രതിവിധിയെന്നും പറഞ്ഞ് തടസമുന്നയിച്ചിരുന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡ് കേരളത്തിൽ നായ്ക്കളുടെ വന്ധ്യംകരണം വിജയകരമായി നടപ്പാക്കിത്തുടങ്ങിയപ്പോൾ അതിനും തടസമായെത്തി. യാതൊരു യാഥാർഥ്യബോധവുമില്ലാത്ത ഇത്തരം സ്ഥാപനങ്ങൾ പൊതുജീവിതത്തിന് വരുത്തിവയ്ക്കുന്ന നാശം ചില്ലറയല്ല. വന്ധ്യംകരിച്ചാലും തീരുന്ന പ്രശ്നമല്ല ഇപ്പോഴുള്ളത്. തെരുവ് നായ്ക്കളുടെ എണ്ണം അത്രപെരുകി. അല്ലെങ്കിൽ, വന്ധ്യംകരിച്ച നായ്ക്കളെ തെരുവിലേക്ക് ഇറക്കിവിടാതെ സംരക്ഷിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഇതൊക്കെ എത്രമാത്രം പ്രായോഗികമാണെന്നു കണ്ടറിയേണ്ടതാണ്.
തെരുവുനായ്ക്കളുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ തലത്തിൽതന്നെ വകുപ്പുകളും സ്ഥാപനങ്ങളുമുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ടു ബന്ധമില്ലാത്ത കുറെ ആളുകളെ ഇതിന്റെയൊക്കെ നടത്തിപ്പിനായി നിയമിക്കുകയും ചെയ്യും. ഇത്തരക്കാർ തങ്ങളുടെ കാര്യാലയങ്ങളുടെ സുഖശീതളിമയിലിരുന്നു സർക്കാരിന്റെ നയരൂപീകരണങ്ങളിൽ സ്വാധീനം ചെലുത്തുകയും സർക്കാർ ഫണ്ടുപയോഗിച്ച് നിയമനടപടികളിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളാണ് തെരുവുനായശല്യത്താൽ പൊതുജനങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകരുമൊക്കെ അനുഭവിക്കുന്ന ദുരിതങ്ങളിൽ പലതും. ജനങ്ങളെ രക്ഷിക്കാൻ ഒരു സർക്കാർ വകുപ്പും ഇല്ല. സർക്കാർ തീരുമാനിക്കണം, ജനങ്ങളുടെ നിലവിളി കേൾക്കണോ അതോ കടിക്കുന്നവയുടെ കുര കേൾക്കണോയെന്ന്.