സംസ്ഥാനത്ത് ആറ് മാസത്തിനിടെ ജലാശയങ്ങളില്‍ മുങ്ങിമരിച്ചത് 47 വിദ്യാര്‍ഥികള്‍. ഇവരില്‍ 44 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍. ജലാശയങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും നീന്തല്‍ അറിയാത്തതുമാണ് കുട്ടികള്‍ മുങ്ങി മരിക്കുവാനുള്ള പ്രധാന കാരണങ്ങള്‍. ഏപ്രില്‍ 28ന് സംസ്ഥാനത്ത് ഒറ്റ ദിവസം മുങ്ങി മരിച്ചത് ആറ് കൗമാരക്കാരാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മുങ്ങിമരണത്തിന്റെ കണക്കുകൾ ഇങ്ങനെ;
മലപ്പുറം-13തൃശൂര്‍-ആറ്, കോട്ടയം-അഞ്ച്, പാലക്കാട്-മൂന്ന്, കൊല്ലം-രണ്ട്, ആലപ്പുഴ-രണ്ട്, പത്തനംതിട്ട-നാല്, ഇടുക്കി-രണ്ട്, എറണാകുളം-ഒന്ന്, കണ്ണൂര്‍-രണ്ട്, വയനാട്-ഒന്ന്, കോഴിക്കോട്-മൂന്ന്, കാസര്‍കോട്-മൂന്ന് ജീവനുകളാണ് നഷ്ടമായത്.
കൂടുതല്‍ മരണങ്ങളും സംഭവിച്ചിട്ടുള്ളത് പുഴയില്‍ കുളിക്കുന്നതിനിടെയാണ്. വിനോദ സഞ്ചാരത്തിന്‍റെ ഭാഗമായി എത്തി പുഴയില്‍ കുളിക്കുന്നതിനിടെ മരിക്കുന്നതും കുളങ്ങളില്‍ വീണും കോള്‍പാടത്ത് മുങ്ങിയും പാറമടയിലെ വെള്ളക്കെട്ടില്‍ വീണും നീന്തല്‍ പഠിക്കുന്നതിനിടെയും മരിച്ച സംഭവങ്ങളും നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം കണ്ണൂരില്‍ മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തില്‍ മുങ്ങി മരിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം;
നീന്തല്‍ അറിഞ്ഞിരിക്കുക.
നീന്തുമ്പോള്‍ സാഹസം ഒഴിവാക്കുക.
ഒഴുക്കുള്ള വെള്ളം, വെള്ളക്കെട്ട് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്.
നടക്കാന്‍ ഒഴുക്കില്ലാത്ത ഭാഗം തെരഞ്ഞെടുക്കുക.
നീന്തല്‍ അറിയാവുന്ന മുതിര്‍ന്ന വ്യക്തിയോടൊപ്പം മാത്രം ഇറങ്ങുക.
വിരുന്നിന് എത്തിയാല്‍ അപരിചിതമായ സ്ഥലങ്ങളിലെ വെള്ളത്തില്‍ ഇറങ്ങാതിരിക്കുക.
വിനോദയാത്രക്ക് പോകുമ്പോള്‍ കഴിവതും വെള്ളത്തില്‍ ഇറങ്ങാതിരിക്കുക. ബോട്ടിങ്ങില്‍ ജാക്കറ്റ് ധരിക്കുക.