തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലീ രോഗമുള്ളവരെ കണ്ടെത്തി സഹായം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. 30 വയസ്സിന് മുകളിലുള്ളവരെയെല്ലാം വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തി വൈദ്യസഹായവും ബോധവത്കരണവും നല്‍കുന്നതിനാണ് തീരുമാനമെന്നും രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
വൃക്കരോഗത്തിലേക്ക് നയിക്കുന്നത് പ്രമേഹവും രക്താതിമര്‍ദവുമാണ്. ഇതു കണ്ടെത്തുകയാണ് ലക്ഷ്യം. ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ പരിശോധന നടത്തി ഇതിനുള്ള ഡയറക്ടറി തയാറാക്കും. 30 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ഇതിന് സൗജന്യ ചികിത്സനല്‍കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്തെ 97 ആരോഗ്യസ്ഥാപനങ്ങളിലും 10 മെഡിക്കല്‍ കോളജുകളിലും വൃക്കരോഗികള്‍ക്ക് ഡയാലിസിസിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ, രോഗികള്‍ക്ക് സ്വയം ചെയ്യാവുന്ന വെക്‌ടോറിയല്‍ ഡയാലിസിസ് സംവിധാനവും നടപ്പാക്കും. ഇതിന് 11 ജില്ലകളിലും രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു മൂന്ന് ജില്ലകളിലും പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.