മുംബൈ: മഹാരാഷ്ട്രയിൽ മാസ്കും കോവിഡ് നിയന്ത്രണങ്ങളും പൂർണതോതിൽ ഒഴിവാക്കിയതായി സർക്കാർ. ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. മാസ്‌ക് ഉപയോഗിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം. എങ്കിലും അത് നിർബന്ധമാക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഓരോ വ്യക്തികളുടെയും താൽപര്യം അനുസരിച്ച് മാസ്ക് ഉപയോഗിക്കാം. മഹാരാഷ്ട്രയിൽ ആൾകൂട്ട നിയന്ത്രണവും ഇനി ഉണ്ടാകില്ല.
കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.
കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവിൽ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം100 ആയി കുറഞ്ഞു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 35 ജില്ലകളിലായി 964 കേസുകളാണുളളത്. യവത്മാൽ, വാഷിം, ഹിംഗോലി ജില്ലകളിൽ കേസുകൾ കുറവാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാണ്. 2020-ൽ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ 78,73,619 പേർക്കാണ് രോഗം ബാധിച്ചത്. 1,47,780 പേർ മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.