Type Here to Get Search Results !

ജാഗ്രതയോടെ ലോകം; ചൈനക്ക് പിന്നാലെ യുഎസിലും യൂറോപ്പിലും കോവിഡ് വീണ്ടും വ്യാപിക്കുന്നു



ന്യൂയോര്‍ക്ക്: ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും യൂറോപ്പിലും വീണ്ടും കോവിഡ് വ്യാപനം.

യൂറോപ്പില്‍ ജര്‍മനിയിലും ബ്രിട്ടനിലുമാണ് വൈറസ് കൂടുതലായി പടരുന്നത്. ഹോളണ്ട്, ഫിന്‍ലന്‍ഡ് രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. നിലവില്‍ അപകടകരമായ സാഹചര്യമില്ലെങ്കിലും വൈറസിന്റെ വ്യാപനത്തെ ലോകം ആശങ്കയോടെയാണ് കാണുന്നത്.


അതേസമയം കോവിഡ് കേസുകളിലുണ്ടാകുന്ന പുതിയ വര്‍ധന ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടാം തരംഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായതും വലിയൊരു ശതമാനം വാക്‌സിനേഷനിലൂടെ പ്രതിരോധശേഷി നേടിയതും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.


നിലവിലെ സ്ഥിതി ഓരോ പ്രദേശത്തിനും ഓരോ രാജ്യത്തിനും വ്യത്യസ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നു. ഒമൈക്രോണ്‍ വ്യാപനത്തിലുള്ള കാലതാമസം, ബിഎ 2 വകഭേദത്തിന്റെ വ്യാപനം, കോവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോള്‍ ചൈനയിലും അമേരിക്കയിലും കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


യുകെയിലും ജര്‍മ്മനിയിലും ഒമൈക്രോണിന്റെ വകഭേദമായ ബിഎ 2 ആണ് പുതിയ കേസുകളില്‍ കാണപ്പെടുന്നത്. ഇവിടങ്ങളില്‍ 50 ശതമാനം കേസുകള്‍ക്കും കാരണമാകുന്നത് ബിഎ 2 വകഭേദമാണ്.


ചൈനയിലും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം മൂന്ന് കോടി ജനങ്ങളാണ് ചൈനയില്‍ ലോക്ക്ഡൗണിലായിരിക്കുന്നത്. ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad