ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമാണ്. കുറഞ്ഞ അന്തരീക്ഷ താപനില 5 ഡിഗ്രി സെൽഷ്യസിലെത്തി. തെക്കൻ ഹരിയാനയിലും പടിഞ്ഞാറൻ യുപിയിലുo കഠിനമായ തണുപ്പ് തുടരുകയാണ്. ദില്ലിയിലെ ആയാ നഗറിൽ താപനില 4 ഡിഗ്രി വരെ താഴ്ന്നു. ജമ്മുകശ്മീരിലെ പഹൽഗാo അടക്കമുള്ളിടങ്ങളിൽ മൈനസ് 7 ഡിഗ്രിയിൽ വരെ താപനില എത്തി.ശൈത്യ തരംഗം ജന ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ശക്തമായ മൂടല്‍ മഞ്ഞിന് പുറമെ ശീതക്കാറ്റും തുടരുന്നു. പലയിടത്തും കാഴ്ച പരിതി 50 മീറ്ററിൽ താഴെയാണ്.
അതേസമയം, വിമാനങ്ങൾ വൈകുന്നത് വിദേശ യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ട്രെയിനുകൾ പലതും 5 മണിക്കൂർ വരെ വൈകി ഓടുന്നു. മൂടൽ മഞ്ഞ് വർധിച്ച സാഹചര്യത്തിൽ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ അതിർത്തികൾ വഴിയുള്ള നുഴഞ്ഞ് കയറ്റം തടയുകയാണ് ലക്ഷ്യം. വരുന്ന മൂന്ന് ദിവസം ശീതക്കാറ്റിന്റെ ശക്തി കുറയുമെന്നും പുതുവർഷത്തുടക്കത്തിൽ വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.