പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ പരിജ്ഞാനത്തിന്റെ ബോണസ് പോയിന്റ് സർക്കാർ ഒഴിവാക്കി. അനധികൃതമായി പലരും നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്ന സാഹചര്യത്തിലാണിത്.
ബോണസ് മാർക്ക് പട്ടികയിൽ നിന്ന് നീന്തൽ ഒഴിവാക്കിയുള്ള പ്രോസ്പെക്ടസ് ഉടൻ പുറത്തിറക്കും. അതിനുശേഷമേ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയൂ.
ഓൺലൈൻ അപേക്ഷകൾ ഇന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നെങ്കിലും, പ്രവേശനം തുടങ്ങാൻ രണ്ട് ദിവസം കൂടി വൈകുമെന്ന് ഇന്നലെ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ബോണസ് പോയിന്റ് ലിസ്റ്റിൽ നിന്ന് നീന്തൽ ഒഴിവാക്കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടുടെ ശുപാർശയ്ക്ക് മന്ത്രിതല ചർച്ചയിൽ കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു.
അതേസമയം, നീന്തലിന്റെ ബോണസ് പോയിന്റ് നിറുത്തലാക്കുന്നതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്ന രീതിക്ക് മാറ്റം വരുത്തുകയാണ് വേണ്ടതെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. രണ്ട് പോയിന്റാണ് ബോണസായി ലഭിക്കുന്നത്.
2007ൽ 15 കുട്ടികളുടെ ജീവനെടുത്ത തട്ടേക്കാട് ബോട്ട് ദുരന്തത്തെ തുടർന്നാണ് നീന്തൽ പരിജ്ഞാനം ലക്ഷ്യമിട്ട് 2010 മുതൽ ബോണസ് പോയിന്റ് നടപ്പാക്കിയത്.