സന്തോഷ് ട്രോഫി ഫുട്മേബാള് ചാമ്പ്യന്‍ഷിപ്പിന്റെ കിരീട ജേതാക്കളെ അറിയാന്‍ ഒരു ദിവസത്തെ കാത്തിരിപ്പ് കൂടി മാത്രം. ഇന്ന് കളിയില്ല. നാളെ രാത്രി എട്ടിന് നടക്കുന്ന കേരള-പശ്ചിമബംഗാള്‍ ഫൈനല്‍ അവസാനിക്കുന്നതോടെ സന്തോഷ് ട്രോഫിയുടെ കിരീട ജേതാക്കളെ അറിയാം. മത്സരം വീക്ഷികക്കാന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുമെന്നുറപ്പ്. സ്റ്റേഡിയത്തിന് സമീപത്തുള്ള കൗണ്ടറില്‍ വൈകുന്നേരം നാലിന് ടിക്കറ്റ് വില്‍പ്പന ആരംഭിക്കും. ഓണ്‍ലൈനായും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് ലഭിച്ചവര്‍ 7.30ന് മുന്‍പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
കേരളം-ബംഗാള്‍ പോരാട്ടം നാലാം തവണ
കേരളം ഏഴാം കിരീടം ലക്ഷ്യമിട്ടും ബംഗാള്‍ 33-ാം കിരീടം ലക്ഷ്യമിട്ടുമാണ് നാളെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കലാശപ്പോരിനിറങ്ങുന്നത്. കേരളവും ബംഗാളും ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത് നാലാം തവണയാണ്.
മുന്‍പ് നടന്ന മൂന്ന് ഫൈനലുകളില്‍ രണ്ടെണ്ണം ബംഗാളും ഒരിക്കല്‍ കേരളവും ജയിച്ച് കിരീടം സ്വന്തമാക്കി. അവാസനം ഇരു ടീമും ഏറ്റുമുട്ടിയത് 2018-ല്‍ കൊല്‍ക്കത്തയില്‍. അന്ന് ബംഗാളിനെ പരാജയപ്പെടുത്തി കേരളത്തിന്റെ കിരീടധാരണം.പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കേരള ജയം. നിലവിലെ കേരളാ കീപ്പര്‍ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്. 1989,1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം.2019ല്‍ കേരളവും ബംഗാളും യോഗ്യതാ റൗണ്ടില്‍ വീണതോടെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയില്ല. പിന്നീടുള്ള രണ്ട് വര്‍ഷം കൊവിഡ് മഹാമാരി കാരണം ചാമ്പ്യന്‍ഷിപ്പ് നടന്നതുമില്ല.
2017-ല്‍ ഗോവയിലാണ് ബംഗാളിന്റെ കിരീടധാരണം. അന്ന് ഫൈനലില്‍ 1-0ന് ഗോവയെ കീഴടക്കിയായിരുന്നു അവര്‍ കപ്പ് സ്വന്തമാക്കിയത്.സന്തോഷ് ട്രോഫിയില്‍ 15-ാം ഫൈനലിനിറങ്ങുന്ന കേരളത്തിന്റെ ലക്ഷ്യം ഏഴാം കിരീടമാണ്. നേരത്തെ കളിച്ച 14 ഫൈനലുകളില്‍ ആറ് തവണയാണ് കേരളം കപ്പുയര്‍ത്തിയത്. എട്ട് തവണ റണ്ണേഴ്സുമായി.1973-ലായിരുന്നു ആദ്യ കിരീടധാരണം.
റെയിൽവേസിനെ 3-2ന് തകര്‍ത്തായിരുന്നു ക്യാപ്റ്റന്‍ മണിയും സംഘവും സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ചരിത്രം കുറിച്ചത്. പിന്നീട് കേരളം ഫൈനല്‍ കളിച്ചത് 1992-ല്‍ കോയമ്പത്തൂരിലാണ്. ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍. അന്ന് ഫൈനലില്‍ ഗോവയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് രണ്ടാം തവണ കേരളം കിരീടത്തില്‍ മുത്തമിട്ടത്. തൊട്ടുത്ത വര്‍ഷം കൊച്ചിയില്‍ മഹാരാഷ്ട്രയെ 2-0ന് തോല്‍പ്പിച്ച് കേരളം കിരീടം നിലനിര്‍ത്തുകയും ചെയ്തു. പിന്നീട് ഫൈനല്‍ കളിച്ചത് 2001ലാണ്.
നവംബര്‍ 17ന് നടന്ന ഫൈനലില്‍ കരുത്തരായ ഗോവയെ 3-2ന് തകര്‍ത്ത് ഇടവേളയ്ക്കുശേഷം കേരളം വീണ്ടും കിരീടം ഉയര്‍ത്തി. 2004-ല്‍ ഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എക്സ്ട്രാ സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ പഞ്ചാബിനെ 3-2ന് തോല്‍പ്പിച്ച് കേരളത്തിന്റെ അഞ്ചാം കിരീടധാരണം. പിന്നീട് 2018-ല്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ബംഗാളിനെ തകര്‍ത്ത് ആറാം കിരീടധാരണവും.1987-88, 1988-89, 1989-90, 1990-91, 1993-94, 1999-2000, 2002-03, 2012-13 എന്നീ സ്ീസണുകളിലാണ് കേരളം ഫൈനലില്‍ പരാജയപ്പെട്ട് റണ്ണറപ്പുകളായത്.