കരിപ്പൂർ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ. മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ് കൂട്ടിയത്. മുപ്പതു മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിരക്ക്. പെരുന്നാളിന് നാട്ടിലേക്ക് വരുന്നവരെ ലക്ഷ്യമിട്ടാണ് കൊള്ള. മെയ് ആദ്യ വാരം മുതൽ കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂട്ടും.
ഷാർജ, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്ന് കരിപ്പൂരിലേക്ക് 8000 രൂപ വരെയായിരുന്നു നിലവിൽ. ഇത് 40,000 രൂപ വരെയായി ഉയർത്തി. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ നിരക്കിലും ഇതേ വർധനവുണ്ട്. ഗൾഫ് സെക്ടറിൽ സർവീസ് നടത്തുന്ന എല്ലാ വിമാന കമ്പനികളും നിരക്ക് കുത്തനെ കൂട്ടി. സൗദി സെക്ടറിൽ മൂന്ന് ഇരട്ടിയാണ് വർധന. 12,000ത്തിനും 15,000ത്തിനും ഇടയിലായിരുന്ന നിരക്ക് 38,000 വരെയാക്കി. ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് 9000 രൂപക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്നു. ഇത് 39,000 –41,000 വരെയാക്കി.
കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷവും പ്രവാസികൾ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ എത്തിയിരുന്നില്ല. വിമാന കമ്പനികളുടെ കഴുത്തറുപ്പൻ നിരക്കു മൂലം പലരും യാത്ര റദ്ദാക്കി. ഗൾഫിൽ കുടുംബത്തോടൊപ്പം കഴിയുന്നവർക്ക് നാട്ടിലെത്താൻ ടിക്കറ്റിനായി മാത്രം ലക്ഷങ്ങൾ ചെലവാകും. ഭീമമായ തുക നൽകിയിട്ടും വിമാനങ്ങളിൽ സീറ്റ് കിട്ടാനുമില്ല. തിരക്ക് കൂടുമ്പോൾ നിരക്ക് വർധിപ്പിക്കുന്നത് വിമാന കമ്പനികളുടെ പതിവാണ്. ടിക്കറ്റ് തുക കുറയ്‌ക്കാനും പ്രത്യേക സർവീസ് ഏർപ്പെടുത്താനും കേന്ദ്ര വ്യോമയാന മന്ത്രാലയം നടപടിയെടുക്കുന്നുമില്ല