കിയവ്: യുക്രെയ്നിന്റെ ചെറുത്തുനില്‍പിനു മുന്നില്‍ റഷ്യ അടിയറവ് പറയുമോ എന്നാണ് യുദ്ധം ഒരു മാസത്തോടടുക്കവെ, ലോകം ഉറ്റുനോക്കുന്നത്.പല ഭാഗത്തും ആക്രമണത്തിന്റെ വ്യാപ്തി കുറഞ്ഞതോടെ ഏപ്രില്‍ അവസാനമാകുമ്ബോഴേക്കും റഷ്യ പിന്‍മാറുമെന്നാണ് യുക്രെയ്ന്‍ പ്രതീക്ഷിക്കുന്നത്.
ആള്‍ബലവും ടാങ്കുകളുമടക്കമുള്ള ആയുധങ്ങളുമുള്‍പ്പെടെ റഷ്യന്‍ സൈനിക ശക്തിയുടെ 10 ശതമാനം നഷ്ടമായതായാണ് യു.എസും കരുതുന്നത്. മുന്നേറ്റമില്ലെങ്കിലും നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണത്തില്‍നിന്ന് റഷ്യ പിന്നോട്ടില്ല. കിയവിന്റെ പ്രാന്തപ്രദേശങ്ങളില്‍ യുക്രെയ്ന്‍ സൈന്യം പൊരുതുകയാണ്. സ്‍വിയതോഷിന്‍സ്കി, ഷെവ്ഷെന്‍കിവ്സ്കി എന്നീ ജില്ലകളില്‍ ഷെല്ലാക്രമണത്തില്‍ ഷോപ്പിങ്മാളും വലിയ കെട്ടിടങ്ങളും തകര്‍ന്നു. നാലുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ യുക്രെയ്നിലെ ചെര്‍ണീവില്‍ റഷ്യ ബോംബിട്ടതായി ഗവര്‍ണര്‍ അറിയിച്ചു.
ആക്രമണത്തില്‍ ചെര്‍ണീവിനെയും കിയവിനെയും ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നു. പടിഞ്ഞാറന്‍ യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യന്‍ സേനക്കെതിരെ കനത്ത ചെറുത്തുനില്‍പാണ് നടക്കുന്നത്. മകാരിവ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ട്. ലുഹാന്‍സ്കില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിനു പിന്നാലെ ഒമ്ബത് ഒഴിപ്പിക്കല്‍ കേന്ദ്രങ്ങള്‍ റഷ്യ അനുവദിച്ചതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചു. എന്നാല്‍, മരിയുപോള്‍ ഇതിലുള്‍പ്പെടില്ല.