Type Here to Get Search Results !

റഷ്യന്‍ ഇന്ധനം നിരോധിച്ച അമേരിക്കന്‍ നടപടി ബാധിക്കുക ആഗോള വിപണിയെ, പെട്രോള്‍ വില ലിറ്ററിന് 50 രൂപ വരെ ഉയര്‍ന്നേക്കാം, ഇന്ത്യയേയും ബാധിക്കും



വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച അമേരിക്കന്‍ നടപടിയുടെ ആഘാതം അവിടെ മാത്രം ഒതുങ്ങില്ല.

യുക്രെയിനിലെ റഷ്യന്‍ അധിനിവേശം കാരണം ഇപ്പോള്‍ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ഇനിയും ഉയരാന്‍ മാത്രമേ അമേരിക്കയുടെ ഈ തീരുമാനം പ്രയോജനം ചെയ്യുകയുള്ളൂ. നിലവിലെ അവസ്ഥയില്‍ 2022 അവസാനം ആകുമ്ബോഴേക്ക് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 185 ഡോളര്‍ വരെ എത്തിയേക്കാം എന്നാണ് കരുതുന്നത്. അതിന്റെ കൂടെ കൂനിന്മേല്‍ കുരു എന്നതു പോലെയാണ് അമേരിക്കന്‍ ഉപരോധവും വന്നുചേരുന്നത്. ബ്രിട്ടനും അമേരിക്കയുടെ അതേ പാത പിന്തുടരാനാണ് സാദ്ധ്യത. അങ്ങനെയെങ്കില്‍ സ്ഥിതി ഇതിലും രൂക്ഷമാകും.


റഷ്യയില്‍ നിന്നുള്ള ഇന്ധനം ഇന്ത്യ ഉപയോഗിക്കുന്നില്ലെങ്കിലും അമേരിക്കയുടെ റഷ്യന്‍ ഉപരോധം ഇന്ത്യയിലെ എണ്ണ വിലയേയും വലിയ തോതില്‍ സ്വാധീനിക്കും. റഷ്യന്‍ ഇന്ധനം ഒഴിവാക്കുന്നതോടെ ഒപെക് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇന്ധനം കൂടുതല്‍ ഇറക്കുമതി ചെയ്യപ്പെടാം. ഇന്ത്യ എണ്ണയ്ക്കായി കൂടുതലും ആശ്രയിക്കുന്നത് ഒപെക് രാഷ്ട്രങ്ങളെയാണ്.


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ത്യയില്‍ വലിയ തോതില്‍ ഇന്ധനവില വര്‍ദ്ധന ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നുണ്ട്. അതിന്റെ കൂടെ അധികമായി വരുന്ന വിലവര്‍ദ്ധ കൂടി കണക്കിലെടുക്കുമ്ബോള്‍ പെട്രോള്‍ വില ലിറ്ററിന് നിലവിലെ നിരക്കിനെക്കാള്‍ കുറഞ്ഞത് 50 രൂപയെങ്കിലും ഉയര്‍ന്നേക്കാം.


അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക മാത്രമാണ് റഷ്യയില്‍ നിന്നുള്ള ഇന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ തന്നെ റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി അനൗദ്യോഗികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഇവരില്‍ പലരും ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്. ഇങ്ങനെ റഷ്യന്‍ ഇന്ധനം വേണ്ടെന്ന് വയ്ക്കുന്ന എല്ലാ രാജ്യങ്ങളും സമീപിക്കുന്നത് ഒപെക് രാഷ്ട്രങ്ങളെയാണെന്നത് ഇന്ത്യക്കും തിരിച്ചടി നല്‍കുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad