തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള എ ഐ കാമറകൾ നാളെമുതൽ പ്രവർത്തനം ആരംഭിക്കും. ക്യാമറയിൽപതിയുന്ന ചെറിയ നിയമ ലംഘനങ്ങൾക്കും പിഴയുണ്ടാവും. സ്പീഡ് സംബന്ധിച്ച സൈൻ ബോർഡുകൾ ഉണ്ടെങ്കിലും എമർജൻസി വാഹനങ്ങൾക്ക് ഇളവ് ഉണ്ടാവും. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ രണ്ടായിരം രൂപയായിരിക്കും പിഴ.
ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചാൽ 2000 രൂപയാണ് പിഴ. മൂന്നാമത്തെയാൾ കുട്ടിയാണെങ്കിലും പിഴ ഈടാക്കുമെന്നാണ് ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്ത് പറഞ്ഞത്. മൂന്നാമത്തെ ഒരാൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നത് നിയമലംഘനം തന്നെയാണ്. എന്നാൽ കുട്ടികളെ കൊണ്ട് യാത്ര ചെയ്യുമ്പോൾ ഈ പിഴ ഈടാക്കുന്ന കാര്യത്തിൽ കടുംപിടിത്തം ഉണ്ടാകുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ തീരുമാനം ഉണ്ടാകുകയൊള്ളൂ. ഇതിനെതിരെ വലിയ രീതിയിൽ പ്രതിഷേധമാണ് ഉയരുന്നത്. വീട്ടിൽ ഒരു കുട്ടി മാത്രമാണ് ഉള്ളതെങ്കിൽ കുട്ടിയെ എന്തുചെയ്യുമെന്നാണ് ചിലർ ചോദിക്കുന്നത്. വീട്ടിൽ കാറില്ലാത്തവർ കുട്ടികളെയും കൊണ്ട് എങ്ങനെ യാത്ര ചെയ്യും എന്ന കാര്യത്തിലും ജനങ്ങൾക്ക് ആശങ്കയുണ്ട്. അമിത വേഗതക്ക് 1500 രൂപയും സീറ്റ്ബെൽറ്റ് ,ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയുമാണ് പിഴ. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പരിഗണിച്ചാണ് സംസ്ഥാനത്ത് 726 എഐ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.