തിരുവനന്തപുരം | ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതൽ കെട്ടിട നികുതിക്കും മദ്യത്തിനും വരെ കൂട്ടിയ നികുതി വർദ്ധനവുകള്‍ ഉള്‍പ്പെടെയുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങള്‍ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ധനകാര്യബില്ലുകൾ നിയമസഭ ചർച്ച കൂടാതെ പാസാക്കി.
ഭൂമിയുടെ ന്യായവില 20 ശതമാനമായി വർദ്ധിപ്പിച്ചതിനൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി ഏകീകരിച്ചതോടെ ഭൂമിയുടെ രജിസ്ട്രേഷൻ നിരക്ക് കുത്തനെ ഉയരും. കെട്ടിട നികുതിക്ക് 5% വാർഷിക വർദ്ധനയും ഭൂമിയുടെ ന്യായവില അനുസരിച്ചുള്ള വർദ്ധനയും വരും.
2023: സംസ്ഥാന ബജറ്റിലൂടെ ഏപ്രിൽ 1 മുതൽ നമ്മുടെ ജീവിതച്ചെലവ് എങ്ങനെ കൂടും?
ഭൂമിയുടെ ന്യായവില കൂടി ഉൾപ്പെടുത്തുന്നതോടെ നഗരപ്രദേശങ്ങളിലെ കെട്ടിട നികുതിയിൽ വൻവർദ്ധനയുണ്ടാകും. ന്യായവില പരിഷ്കരിക്കുമ്പോഴെല്ലാം കെട്ടിട നികുതിയും കൂടും.
ഉടമ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്ററിൽ കുറവുള്ള കെട്ടിടങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കി. കെട്ടിട നികുതിയിലോ തദ്ദേശസ്ഥാപനങ്ങളുടെ ഫീസിലോ വീഴ്ച വരുത്തിയാൽ പ്രതിമാസ പിഴ ഒരു ശതമാനത്തിൽ നിന്ന് രണ്ടായി കൂട്ടി.
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നികുതി വര്‍ധനവ് ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങള്‍ പലയിടത്തും അക്രമാസക്തമായിരുന്നു.