കരിപ്പൂർ : സ്വർണക്കടത്ത് പിടികൂടുന്നതിൽ സെഞ്ച്വറിയടിച്ച് മലപ്പുറം പോലീസിന്റെ കരിപ്പൂർ വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനം. ഇതിനകം 100 കേസുകൾ പിടികൂടിയ പോലീസ് പിടിച്ചെടുത്തത് 81.812 കിലോ സ്വർണം ആണ്. ഇതിന്റെ മൂല്യം 42 കോടി രൂപയിൽ അധികം വരും. കഴിഞ്ഞ വർഷം ജനുവരി അവസാനം മുതൽ ആണ് കരിപ്പൂരിൽ പോലീസ് സ്വർണകടത്ത് പിടികൂടാൻ പ്രത്യേക സംവിധാനം തുടങ്ങിയത്.
കസ്റ്റംസ് പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ നിന്ന് ആണ് പോലീസ് സ്വർണം പിടികൂടുന്നത്. ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച് കടത്തുന്ന സ്വർണം എക്സ് റേ പരിശോധനകൾ വരെ നടത്തിയാണ് പിടികൂടുന്നത്. അർജുൻ ആയങ്കി അടക്കമുള്ളമുള്ളവരേയും ഇക്കാലയളവിൽ പോലീസിന് പിടികൂടാൻ കഴിഞ്ഞു.
സ്വർണം കൊണ്ടു വരുന്നവർ മാത്രമല്ല, കള്ളക്കടത്ത് സ്വർണം പൊട്ടിച്ച് കടത്തുന്ന സംഘങ്ങളെയും പോലീസ് വലയിലാക്കി. ഇത്തരത്തിൽ ഉള്ള 4 സംഘങ്ങൾ ആണ് ഇക്കാലയളവിൽ പോലീസിന്റെ പിടിയിലായത്. പിടികൂടിയ സ്വർണമെല്ലാം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിന് അകത്ത് ഒളിപ്പിച്ചുകൊണ്ടു വരുന്നവയാണ്.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഏറെയും സ്വർണം പിടിക്കുന്നത് എങ്കിൽ വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെയും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്തതും എക്സറേ പരിശോധന വരെ നടത്തിയുമാണ് പോലീസ് സ്വർണം പിടികൂടുന്നത്.