തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിൻകീഴ് അഴൂരിൽ നാളെ മുതൽ പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്തിലെ ഏഴ് വാർഡുകളിലാണ് പ്രതിരോധ നടപടി. പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
കഴിഞ്ഞയാഴ്ച അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി ജംങ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകൾ ചത്തിരുന്നു. ഇത് പക്ഷിപ്പനിമൂലമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇന്ന് ചേർന്ന പഞ്ചായത്ത് തല അവലോകന യോഗത്തിലാണ് പ്രതിരോധ നടപടികളിലേക്ക് കടക്കാൻ തീരുമാനമായത്.
താറാവുകൾ കൂട്ടത്തോടെ ചത്ത ഫാം നിൽക്കുന്ന 15-ാം വാർഡിലും 17, 16, 7, 14 , 12, 18 എന്നീ വാർഡുകളിലുമുള്ള കോഴി, താറാവ് ഉൾപ്പടെയുള്ള വളർത്തു പക്ഷികളെ മുഴുവൻ കൊന്നൊടുക്കാനാണ് തീരുമാനം. തിങ്കളാഴ്ച മുതൽ ഈ നടപടികൾ ആരംഭിക്കും. ഇതോടൊപ്പം മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മറ്റ് മേഖലകളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ അഴൂർ പഞ്ചായത്തിന്റെ ഒമ്പത് കിമീ ചുറ്റളവിലുള്ള മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഈ പരിധിയിൽ ഉൾപ്പെടുന്ന കിഴുവിലം, കടയ്ക്കാവൂർ, കീഴാറ്റിങ്ങൽ, ചിറയിൻകീഴ്, മംഗലപുരം, അണ്ടൂർകോണം, പോത്തൻ കോട് ഗ്രാമപഞ്ചായത്തുകൾക്കൊപ്പം തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെട്ട കഴക്കൂട്ടം മേഖലയിലെ വാർഡ് ഒന്ന്, ആറ്റിൻ കുഴി പ്രദേശം തുടങ്ങിയ മേഖലകളിൽ കോഴി, താറാവ് എന്നിവയുടെ വിൽപനയും ഇറച്ചി വിൽപനയും നിരോധിച്ചു.