കോഴിക്കോട് ഹാജർ കുറഞ്ഞതിനെ തുടർന്ന് പരീക്ഷ എഴുതാൻ കോളജ് അധികൃതർ അനുമതി നൽകാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. നടക്കാവ് ബിലാത്തിക്കുളം ജസീല മൻസിലിൽ മുഹമ്മദ് ആനിക് (19) ആണ് തൂങ്ങിമരിച്ചത്. പ്രവാസിയായ അഷ്കർ അലിയുടെയും ജുമാനയുടെയും മകനാണ്. ചെന്നൈ എസ്.ആർ.എം കോളജിലെ റസ്പിറേറ്ററി തെറപ്പിസ്റ്റ് കോഴ്സ് ഒന്നാം വർഷ വിദ്യാർഥിയാണ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മെഡിക്കൽ ലീവിലായിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഫസ്റ്റ് സെമസ്റ്റർ പരീക്ഷ എഴുതാൻ സമ്മതിച്ചില്ലെന്ന് ബന്ധുക്കൾ നടക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
പരീക്ഷ ഫീസ് അടച്ചിരുന്നു. ആദ്യം പരീക്ഷ എഴുതിക്കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിച്ചുവത്രേ. നടക്കാവ് പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വീട്ടുകാർ ബന്ധുവിന്റെ വിവാഹത്തിന് പോയപ്പോഴാണ് സംഭവം. സഹോദരങ്ങൾ: ജാമിൽ, അയിഷ.