തിരുവനന്തപുരം: ഉത്പാദനച്ചെലവിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് എല്ലാമാസവും വൈദ്യുതി നിരക്കിൽ മാറ്റം വരുത്താനുള്ള കേന്ദ്രവൈദ്യുതി ചട്ടഭേദഗതി സംസ്ഥാനത്തും നടപ്പാക്കുന്നതോടെ പെട്രോളിന്റെയും പാചകവാതകത്തിന്റെയും സ്ഥിതിയാവും വൈദ്യുതിക്കും. ഓരോ മാസവും ഓരോ നിരക്ക് നൽകേണ്ടിവരും.
മഴക്കാലത്ത് വില കുറയാനും വേനൽക്കാലത്ത് കൂടുതൽ വൈദ്യുതി പുറമേ നിന്ന് വാങ്ങുന്നതിനാൽ വില കൂടാനും സാദ്ധ്യതയുണ്ട്.
ഇന്നലെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഊർജ്ജസെക്രട്ടറി കെ.ആർ.ജ്യോതിലാൽ,കെ.എസ്.ഇ.ബി.ചെയർമാൻ രാജൻ ഖോബ്രഗഡെ,ബോർഡ് ഡയറക്ടർമാർ എന്നിവരുൾപ്പെട്ട ഉന്നതതലയോഗത്തിലാണ് തീരുമാനം. പുതിയ സംവിധാനം മൂന്നു മാസത്തിനകം നടപ്പാകും.
മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച് ഗാർഹിക,ഗാർഹികേതതര വിഭാഗങ്ങൾക്കും വ്യവസായ,കാർഷിക ഉപഭോക്താക്കൾക്കും നിരക്കുകൾ വ്യത്യാസപ്പെടും. നടപ്പാക്കേണ്ട രീതിയും മാനദണ്ഡങ്ങളും നിർണ്ണയിക്കാൻ സംസ്ഥാന വൈദ്യുതിറെഗുലേറ്ററി കമ്മിഷനോട് അഭ്യർത്ഥിക്കും.
കേന്ദ്രവൈദ്യുതി ചട്ടത്തിൽ കഴിഞ്ഞ മാസം വരുത്തിയ ഭേദഗതിപ്രകാരം വൈദ്യുതി ഉത്പാദനത്തിലോ,വാങ്ങുന്നതിലോ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് സർചാർജജ് സ്വയം നിർണയിച്ച് നിരക്ക് പരിഷ്കരിക്കാൻ സംസ്ഥാനങ്ങളിലെ വൈദ്യുതിവിതരണകമ്പനികൾക്കാകും. ഇത് വർഷത്തിലൊരിക്കൽ വരവ് ചെലവ് റിപ്പോർട്ടായി റെഗുലേറ്ററി കമ്മിഷന് നൽകി അംഗീകാരം നേടിയാൽ മതി.
ഇത് നടപ്പാക്കുമ്പോൾ വൈദ്യുതി ഉത്പാദനത്തിലുണ്ടാകുന്ന ചെലവുകുറവ് നെഗറ്റീവ് സർചാർജ്ജായി നടപ്പാക്കാനുള്ള സാഹചര്യമില്ലാതാകുമെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി.ഇതു കൂടി പരിഗണിച്ച് ഉപഭോക്താക്കൾക്ക് പ്രയോജനകരമായ രീതിയിൽ പുതിയ പരിഷ്കാരം നടപ്പാക്കാൻ സാദ്ധ്യത ആരായാൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.നിലവിൽ ഗുജറാത്ത്,കർണാടക സംസ്ഥാനങ്ങളിൽ യൂണിറ്റിന് 10പൈസവരെയുളള നിരക്കു മാറ്റം വൈദ്യുതി ബോർഡിന് നിർണയിക്കാം.മഹാരാഷ്ട്രയിൽ ഈ പരിധിയില്ല. അവിടെ റെഗുലേറ്ററി കമ്മിഷൻ വെറും പരിശോധനാസമിതി മാത്രമായി ചുരുങ്ങി.ഉപഭോക്താക്കൾക്ക് അവകാശങ്ങൾ ഇല്ലാതെയുമായി