തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മുന്നോടിയായി ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110 മുതൽ 160കിലോമീറ്റർ വരെ ആക്കാൻ തീരുമാനം. ഇതോടെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്ത് ഒന്നരമണിക്കൂറിലെത്തും. മൂന്നരമണിക്കൂറിൽ കോഴിക്കോട്ടെത്തും.
ഷൊർണ്ണൂർ - മംഗലാപുരം സെക്‌ഷനിൽ 2025 മാർച്ചിനും ഷൊർണ്ണൂർ - തിരുവനന്തപുരം സെക്‌ഷനിൽ ഘട്ടംഘട്ടമായി 2026മാർച്ചിലുമായി വേഗത 160കിലോമീറ്ററാക്കും. തിരുവനന്തപുരം - മംഗലാപുരം 626കിലോമീറ്റർ ട്രാക്കിൽ 60കിലോഗ്രാം ഭാരമുള്ള റെയിലിടാനും പാലങ്ങൾ ശക്തിപ്പെടുത്താനും കൂടുതൽ ആളുകളും കന്നുകാലികളും പാളം മുറിച്ചുകടക്കാനിടയുളള സ്ഥലങ്ങളിൽ മതിൽ കെട്ടാനും ഓട്ടോമാറ്റിക് സിഗ്നലിനുമുള്ള സ്ഥലങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ടെൻഡറുകൾ നൽകും.
അതിന് മുമ്പ് വേഗം കൂട്ടൽ ആരംഭിക്കും. ഇതിനായി ദക്ഷിണറെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെ ട്രാക്ക് മുഴുവൻ വിൻഡോ ട്രെയിലിംഗ് പരിശോധന നടത്തിയിരുന്നു.ആദ്യം തിരുവനന്തപുരം - ഷൊർണ്ണൂർ പാതയിൽ തിരുവനന്തപുരം - കായംകുളം 110കിലോമീറ്ററും കായംകുളം - തുറവൂർ 90കിലോമീറ്ററും തുറവൂർ - എറണാകുളം 110കിലോമീറ്ററും എറണാകുളം - ഷൊർണ്ണൂർ 90കിലോമീറ്ററുമായി വേഗത കൂട്ടും. ഷൊർണ്ണൂർ - പോഡന്നൂർ 92.75കിലോമീറ്ററിൽ വേഗത 130കിലോമീറ്ററാക്കും. ഈ ജോലി 2026മാർച്ചിൽ പൂർത്തിയാക്കും. ഷൊർണ്ണൂർ - മംഗലാപുരം 306.57കിലോമീറ്ററിൽ 110 - 130വരെയാക്കി വേഗത കൂട്ടും. ഈ ജോലി 2025മാർച്ചിലും പൂർത്തിയാക്കും. ചെന്നൈ - ബംഗളൂരു വേഗത 160കിലോമീറ്ററാക്കും. ഈ ജോലികൾ നടപ്പ് സാമ്പത്തിക വർഷം പൂർത്തിയാക്കും.