ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മൂന്ന് പോരാട്ടങ്ങള്‍.ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് - ഇറാനെ നേരിടും. നെതര്‍ലാന്‍ഡും സെനഗലും തമ്മിലാണ് രണ്ടാം മത്സരം. അമേരിക്കയക്ക് വെയ്ല്‍സാണ് എതിരാളികള്‍.
വൈകുന്നേരം 06:30:
ഇറാൻ X ഇംഗ്ലണ്ട്
ഇറാനെ തോല്‍പ്പിച്ച് ഖത്തറില്‍ വരവറിയിക്കുകയായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. പ്രീമിയര്‍ ലീഗിലെ വമ്പന്‍ പേരുകളുമായി എത്തുന്ന ഇംഗ്ലണ്ടിന് തന്നെയാണ് കളത്തിനകത്തും പുറത്തും മുന്‍തൂക്കം. സൗത്ത് ഗോറ്റിന്റെ കീഴില്‍ സ്ഥിരം 3-4-2-1 ശൈലിയിലായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക. പേരോ, ചരിത്രമോ പറയാന്‍ ഇല്ലാതെയാണ് ഇറാന്റെ വരവ്.പ്രതീക്ഷകളുടെ അമിത ഭാരം ഇല്ലാതെ ഇറങ്ങുന്ന ഇറാനില്‍ നിന്ന് എന്തും പ്രതീക്ഷിക്കാം.
രാത്രി 09:30:
സെനഗൽ X നെതർലൻഡ
ലോകകപ്പ് യോഗ്യത നല്‍കിയ സൂപ്പര്‍താരം സാദിയോ മാനെ അടക്കം ഒരുപിടി താരങ്ങള്‍ ഇല്ലാതെയാണ് സെനഗല്‍ ഇറങ്ങുന്നത്. യൂറോപ്യന്‍ ടീമുകളില്‍ കളിക്കുന്ന താരങ്ങളില്‍ തന്നെയാണ് പ്രതീക്ഷ. കൌലിബിലിയും മെന്‍ഡിയും ആദ്യ ഇലവനില്‍ എത്തും. മറുഭാഗത്ത് ഗ്രൂപ്പ് പോരില്‍ നെതര്‍ലാന്‍ഡ്‌സിന് ആശങ്കകള്‍ ഇല്ല. ലൂയിസ് വാന്‍ഗലിന് കീഴില്‍ മികച്ച ഫോമിലാണ് ടീം. ചെറിയ പരിക്കുള്ള മുന്നേറ്റതാരം മെംഫിസ് ഡി പേയ് ഇന്ന് കളിച്ചേക്കില്ല.
രാത്രി 12:30:
വെയിൽസ് X അമേരിക്ക
തുല്യശക്തികളാണ് അമേരിക്കയും വെയില്‍സും. ആദ്യ മത്സരത്തിലെ ജയത്തോടെ ഗ്രൂപ്പില്‍ നിലഭദ്രമാകുകയാണ് ലക്ഷ്യം. ഏറെക്കാലത്തിന് ശേഷം ലോകകപ്പ് വേദിയിലേക്കെത്തിയ വെയില്‍സ് അപകടകാരികളാണ്. ബെയിലും റാംസിയും മൂറും അടങ്ങുന്ന മുന്നേറ്റനിരയാണ് കരുത്ത്. ടീമിലെ ഒത്തിണക്കമാണ് അമേരിക്കയുടെ പ്രതീക്ഷ.