ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയത് അർജന്റീനക്ക് വലിയ ക്ഷീണമാണ് നൽകിയത്. കിരീടം നേടാൻ കഴിയുന്ന ടീമെന്നു പലരും വിലയിരുത്തിയ അർജന്റീന സൗദി അറേബ്യയുടെ കരുത്തിനു മറുപടി നൽകാൻ കഴിയാതെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി വഴങ്ങിയത്. ഇനി നേരിടാനുള്ളത് സൗദി അറേബ്യയെക്കാൾ കരുത്തരായ മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളെയാണ് എന്നിരിക്കെ ആദ്യ മത്സരത്തിലെ തോൽവി അർജന്റീനക്ക് വലിയ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങൾ ടീമിന് നിർണായകമാണ്.
അടുത്ത മത്സരത്തിൽ അർജന്റീനക്ക് തലവേദന സമ്മാനിക്കാറുള്ള മെക്‌സിക്കോ ടീമിനെയാണ് നേരിടേണ്ടത് എന്നിരിക്കെ ടീമിൽ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് പരിശീലകനായ ലയണൽ സ്‌കലോണി. സൗദി അറേബിയക്കെതിരായ ഉദ്ഘാടന മത്സരത്തിൽ കളിച്ച നാല് താരങ്ങളോളം അടുത്ത മത്സരത്തിൽ നിന്നും പുറത്തു പോകുമെന്നാണ് അർജന്റീനിയൻ മാധ്യമമായ ഡിയാറിയോ ഒലെ റിപ്പോർട്ടു ചെയ്യുന്നത്. പ്രതിരോധനിരയിലും മധ്യനിരയിലുമാണ് ലയണൽ സ്‌കലോണി പ്രധാനമായും മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ടോട്ടനം ഹോസ്‌പർ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോയാണ് ടീമിൽ നിന്നും പുറത്തു പോകുന്ന പ്രധാന താരങ്ങളിലൊരാൾ. റോമെറോക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസ് ആദ്യ ഇലവനിൽ നിക്കോളാസ് ഓട്ടമെൻഡിക്കൊപ്പം ഇറങ്ങും. ഫുൾബാക്ക് പൊസിഷനിലും ലയണൽ സ്‌കലോണി മാറ്റം വരുത്തിയേക്കാം. ആദ്യ മത്സരത്തിൽ റൈറ്റ്ബാക്കായി കളിച്ച മോളിനയെയും ലെഫ്റ്റ് ബാക്കായി കളിച്ച ടാഗ്ലിയാഫിക്കോയെയും സ്‌കലോണി ടീമിൽ നിന്നും മാറ്റിയേക്കും. ഇവർക്ക് പകരം മോണ്ടിയാൽ, അക്യൂന എന്നീ താരങ്ങൾ ടീമിലേക്ക് വരും.
മധ്യനിരയിലും സ്‌കലോണി മാറ്റം വരുത്തുന്നുണ്ട്. റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരഡെസ് എന്നീ താരങ്ങൾ ടീമിനൊപ്പം ഉണ്ടാകുമെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ പപ്പു ഗോമസ് അടുത്ത മത്സരത്തിൽ ഉണ്ടാകില്ല. ഗോമസിനു പകരം എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ എന്നിവരിൽ ഒരാളാകും അർജന്റീന ടീമിലുണ്ടാവുക. മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിലവിലെ തിരിച്ചടിയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സ്‌കലോണി. നോക്ക്ഔട്ട് ഘട്ടത്തിലെത്താൻ അടുത്ത രണ്ടു മത്സരങ്ങളിലും അർജന്റീനക്ക് ജയം കൂടിയേ തീരൂ.