തിരുവനന്തപുരം: പൊലീസ് സേനക്കും വിരലടയാള ബ്യൂറോക്കും എക്സൈസിനുമായി 130ലേറെ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭ യോഗം അനുമതി നൽകി. പുതിയ വാഹനം വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ധനവകുപ്പ് ശക്തിപ്പെടുത്തിയിരിക്കെയാണ് അതിൽ ഇളവ് നൽകി തീരുമാനം എടുത്തത്.
പൊലിസ് സ്റ്റേഷനുകൾക്കായി 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഇതിനായി 8.26 കോടി രൂപ അനുവദിച്ചു. വിരലടയാള ബ്യൂറോക്ക് 1.87 കോടി രൂപയ്ക്ക് ബൊലേറോ വാഹനങ്ങൾ വാങ്ങാനാണ് അനുമതി. ഇതേ വിഭാഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രം വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി. എക്സൈസ് വകുപ്പിന് 23 മഹീന്ദ്ര നിയോ വാഹനങ്ങളാണ് വാങ്ങുക. ഇതിനായി 2.13 കോടി രൂപ അനുവദിക്കും.
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനായി അർഹരായ തടവുകാരെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങൾ / മാർഗനിർദേശങ്ങൾ പരിഷ്കരിക്കും. നിലവിൽ പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇതിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
പട്ടികജാതി-വർഗ വകുപ്പ് നടപ്പാക്കുന്ന ഭൂരഹിത ഭവനരഹിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി പട്ടികവിഭാഗ ഗുണഭോക്താക്കളുടെ പേർക്ക് ഭൂമി വാങ്ങുമ്പോൾ ആധാര രജിസ്ട്രേഷന് ആവശ്യമായ ഫീസ് ഒഴിവാക്കും. പട്ടിക വിഭാഗ വകുപ്പിൽനിന്നുള്ള ധനസഹായം ഉപയോഗിച്ച് ഭൂമി വാങ്ങുമ്പോഴായിരിക്കും ഇത്.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്ന് ഫണ്ട് ലഭിക്കുന്നതിന് സംസ്ഥാന വനിത വികസന കോർപറേഷന് 100 കോടി രൂപക്കുള്ള അധിക സർക്കാർ ഗാരന്‍റി അനുവദിക്കും