ഹജ്ജ് കർമ്മത്തിന് കാല്‍നടയായി കേരളത്തിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട മലപ്പുറം ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്താന്‍ വിസ നിഷേധിച്ചു. പഞ്ചാബ് ഷാഹി ഇമാം മൗലാനാ മുഹമ്മദ് ഉസ്മാന്‍ ലുധിയാനവിയാണ് പാകിസ്താന്‍ വിസ നിഷേധിച്ചക്കാര്യം ഒക്ടോബർ 2ന് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
29കാരനായ ശിഹാബ് ചോറ്റൂർ ഇതിനോടകം 3200 കി.മീ കാൽ നടയായി പിന്നിട്ട് ഇന്ത്യ-പാകിസ്താൻ അതിര്‍ത്തിയിൽ എത്തിയതോടെയാണ് നേരത്തെ പറഞ്ഞ വാക്ക് ലംഘിച്ച് പാക് അധികൃതര്‍ വിസ നിഷേധിച്ചിരിക്കുന്നത്. ഇതോടെ യാത്ര താല്‍ക്കാലികമായി മുടങ്ങിയിരിക്കുകയാണ്.
ഇന്തോ-പാക് അതിര്‍ത്തിയിലെത്തുമ്പോള്‍ വിസ നല്‍കാം എന്നായിരുന്നു പാകിസ്താൻ എംബസി അധികൃതര്‍ നേരെത്തെ ശിഹാബിന് നല്‍കിയിരുന്ന ഉറപ്പ്. വിസ നേരത്തെ നല്‍കിയാല്‍ അത് കാലഹരണപ്പെടുമെന്നും അതിനാല്‍ അതിര്‍ത്തിയിലെത്തിയ ഉടന്‍ തന്നെ നല്‍കാം എന്നും എംബസി പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഷിഹാബ് വാഗാ അതിര്‍ത്തിക്കടുത്ത് എത്തിയതോടെ പാക് അധികൃതര്‍ വിസ നല്‍കാന്‍ വിസമ്മതിച്ചു. ഷാഹി ഇമാം വിശദമാക്കി. കാല്‍നടയായി 3200 കിലോ മീറ്ററോളം സഞ്ചരിച്ചെത്തിയ ശിഹാബിനോട് പാക് അധികൃതര്‍ വിശ്വാസവഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.
ഈ സാഹചര്യത്തില്‍ ശിഹാബിന് ഹജ്ജ് ചെയ്യാനായി, പാകിസ്താന് പകരം ചൈനയിലൂടെ യാത്ര തുടരാന്‍ അനുമതി ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണം എന്നാവശ്യപ്പെട്ട് ഷാഹി ഇമാം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിട്ടുണ്ട്. സെപ്തംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ഷിഹാബ് തന്റെ യാത്രയുടെ 125 മത്തെ ദിനമായ ഇന്ന് 2022 ഒക്ടോബര്‍ നാലിനു പഞ്ചാബിലെ വാഗാ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണ് ഉള്ളത്.
ജൂണ്‍ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി ചോറ്റൂരിൽ നിന്നും ശിഹാബ് മക്കയിലേക്ക് കാല്‍നടയാത്ര ആരംഭിച്ചത്.
ഇന്ത്യയില്‍ നിന്ന് പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ 8600 കി.മീ താണ്ടി 2023 ഫെബ്രുവരിയില്‍ മക്കയില്‍ എത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസേന ഏകദേശം 25 മുതല്‍ 35 കി.മീ വരെയാണ് ശിഹാബ് നടക്കുന്നത്.