കൊച്ചി: കേരളത്തിലും നരബലി നടന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. ബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ തലയറുത്തു കൊന്നതായാണ് പുറത്തുവരുന്ന വിവരം. തിരുവല്ലയിലെ ദമ്പതികൾക്കുവേണ്ടിയാണ് പെരുമ്പാവൂരിൽനിന്നുള്ള ഏജന്റ് സ്ത്രീകളെ കടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഏജന്റിനെയും ദമ്പതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നരബലിക്കിരയായ സ്ത്രീകളിൽ ഒരാളുടെ മൃതദേഹം പത്തനംതിട്ട ഇലന്തൂരിൽ കുഴിച്ചിട്ടിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശി പത്മം, മറ്റൊരു തൃശൂർ സ്വദേശി എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലൈല എന്നിവർക്കു വേണ്ടിയാണ് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് സ്ത്രീകളെ എത്തിച്ചത്. ഭഗവന്ത് ആഭിചാരക്രിയ നടത്തുന്നയാളാണ്. തലയറുത്താണ് കൊല നടത്തിയത്. ശേഷം മൃതദേഹങ്ങൾ കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
ലോട്ടറി വിൽപനയ്ക്കാരായ തൊഴിലാളികളാണ് കൊലയ്ക്കിരയായത്. കഴിഞ്ഞ മാസം 26നാണ് സ്ത്രീകളെ കാണാതായത്. ഇതിൽ തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുടെ മകൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്ത്രീയുടെ ഫോൺ നമ്പർ ലൊക്കേഷൻ പിന്തുടർന്നായിരുന്നു പൊലീസ് സംഭവത്തിന്റെ ചുരുളഴിച്ചത്.