ന്യൂഡല്‍ഹി: ന്യൂനപക്ഷകാര്യ വകുപ്പ് എടുത്തുകളയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2006ല്‍ യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച ന്യൂനപക്ഷകാര്യ വകുപ്പ് 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
ന്യൂനപക്ഷകാര്യ വകുപ്പിനെ സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയവുമായി ലയിപ്പിക്കാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വകുപ്പ് നടപ്പാക്കിയിട്ടുള്ള എല്ലാ പദ്ധതികളും ലയനത്തിനു ശേഷവും തുടരുമെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ തയാറായില്ല. മോദി സര്‍ക്കാരിലെ ഏക മുസ്‌ലിം മുഖമായിരുന്ന മുക്താര്‍ അബ്ബാസ് നഖ്‌വി മൂന്ന് മാസം മുമ്ബ് മന്ത്രിപദം ഒഴിഞ്ഞിട്ടും ആ സ്ഥാനത്ത് സ്വതന്ത്ര ചുമതലയുള്ള മറ്റൊരു വ്യക്തിയെ നിയമിക്കാതിരുന്ന രണ്ടാം മോദി സര്‍ക്കാരാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.
'ന്യൂനപക്ഷകാര്യങ്ങള്‍ക്ക് ഒരു സ്വതന്ത്ര മന്ത്രാലയം ആവശ്യമില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ നിലപാട്. യു.പി.എയുടെ ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഭാഗമായാണ് അത്തരമൊരു മന്ത്രാലയം രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. ഇപ്പോള്‍, അതിനെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ തിരികെ കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്"- സര്‍ക്കാര്‍ വൃത്തങ്ങളിലൊരാള്‍ പറഞ്ഞു.
അതേസമയം, സമൂഹത്തെ ധ്രുവീകരിക്കാനുള്ള ബി.ജെ.പിയുടെ മറ്റൊരു ശ്രമമാണ് ഇതെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം സയ്യിദ് നസീര്‍ ഹുസൈന്‍ പ്രതികരിച്ചു. "ന്യൂനപക്ഷങ്ങളെ അവരുടെ ഉന്നമനത്തിനായി കേന്ദ്രീകൃത പരിപാടികളോടെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു 2006ല്‍ പ്രത്യേക മന്ത്രാലയം രൂപീകരിച്ചതിന്റെ ലക്ഷ്യം. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ എല്ലാ അവസരങ്ങളും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്"- അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍, പാഴ്‌സികള്‍, ജൈനര്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും കരുതലും ഉറപ്പാക്കാനാണ് അന്നത്തെ യു.പി.എ സര്‍ക്കാര്‍ സാമൂഹ്യനീതി- ശാക്തീകരണ മന്ത്രാലയത്തില്‍ നിന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം രൂപീകരിച്ചത്.
എന്നാല്‍, ന്യൂനപക്ഷകാര്യ വകുപ്പ് നിര്‍ത്തലാക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി സയ്യിദ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു. അത് രാജ്യത്തിന്റെ മാനവ വികസന സൂചികയെ ദോഷകരമായി ബാധിക്കും. കൂടുതല്‍ പണം അനുവദിക്കുന്നതിലും ന്യൂനപക്ഷ ക്ഷേമത്തിനായി മന്ത്രാലയം ശക്തിപ്പെടുത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യസഭാ കാലാവധി അവസാനിച്ചതോടെയാണ് മുക്താര്‍ അബ്ബാസ് നഖ്‌വി ജൂലൈയില്‍ മന്ത്രി സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് നിലവില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കുന്നത്.