പാലക്കാട്: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് 80 ശതമാനം സബ്‌സിഡി നിരക്കിൽ ഒരു പശുവിനെ കൊടുക്കുന്ന പദ്ധതി ആരംഭിക്കുമെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മാതൃഭൂമി പാലക്കാട്ട് നടത്തുന്ന കാർഷികമേളയിൽ ക്ഷീരകർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ട് മാസത്തിനുള്ളിൽ പശുക്കളെ നൽകും. സാധാരണക്കാർക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ബ്ലോക്ക് അടിസ്ഥാനത്തിൽ വെറ്ററിനറി ആംബുലൻസുകൾ നൽകും. ആദ്യഘട്ടമായി 29 ആംബുലൻസുകൾ കേരളത്തിലെത്തിയിട്ടുണ്ട് -മന്ത്രി പറഞ്ഞു
എല്ലാജില്ലകളിലും ടെലിവെറ്ററിനറി യൂണിറ്റുകൾ നൽകും. ഒരുകോടി രൂപയുടെതാണ് പദ്ധതി. പശുവീണുപോയാൽ പൊക്കിയെടുക്കാനുള്ള സംവിധാനവും മൃഗങ്ങൾക്ക് ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങളും എക്സ്-റേ, സ്കാനിങ് സൗകര്യങ്ങളുമുണ്ടാകും. ജില്ലയിൽ ഒന്നുവീതം എന്ന രീതിയിലായിരിക്കും ടെലിവെറ്ററിനറി യൂണിറ്റുകളുടെ വിതരണം. ക്ഷീരകർഷകരുടെ ഉത്പാദന ച്ചെലവ് കൂടുന്നത് മറികടക്കാൻ സർക്കാർ വിവിധപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു