ദുബായ്• അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി. ഫ്ലാറ്റിന്റെ/വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്‌ലേഴ്സ് താമസിക്കുന്നതിനും വിലക്കുണ്ട്.
നിയമലംഘകർക്കെതിരെ പരിശോധന ഊർജിതമാക്കിയതായും നഗരസഭ അറിയിച്ചു. ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നതും നിയമ വിരുദ്ധമാണ്. ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങൾ ഉപയോഗിച്ചാൽ അപകടമുണ്ടാകും. പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നതും സാമൂഹിക, കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കും.ജനങ്ങൾക്ക് സുരക്ഷിത താമസ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ഈ വർഷം ഇതുവരെ നഗരസഭാ ഉദ്യോഗസ്ഥർ 19,837 പരിശോധന നടത്തി. എമിറേറ്റിലെ താമസക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി