തിരുവനന്തപുരം: തെരുവുനായ്ക്കളുടെ വിഷയത്തിൽ സർക്കുലറുമായി ഡി.ജി.പി അനിൽകാന്ത്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവൽകരണം നടത്തണമെന്നും നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും ഡി.ജി.പിയുടെ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ നായ്ക്കളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം. ഓരോ എസ്.എച്ച്.ഒമാരും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് ബോധവൽകരണം നടത്തണമെന്നും നിർദേശത്തിൽ പറയുന്നു.
പൊതുജനം നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണം. തെരുവുനായ്ക്കളെ കൊല്ലുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ഡി.ജി.പി സർക്കുലറിൽ വ്യക്തമാക്കുന്നു.ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സർക്കുലർ പുറത്തിറക്കിയത്.