തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പണിമുടക്ക് വരുന്നു. ഒക്ടോബർ ഒന്ന് മുതൽ ടി.ഡി.എഫാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്ക് ഒഴിവാക്കാൻ മാനേജ്മെന്റുമായി ടി.ഡി.എഫ് നടത്തിയ ചർച്ച പരാജയപ്പെട്ടു. അതേസമയം, പണിമുടക്കിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്.
സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. സമരക്കാർക്ക് സെപ്തംബറിലെ ശമ്പളം നൽകില്ല. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കും. നിയമ ലംഘകർക്ക് എതിരെ ക്രിമിനൽ കേസെടുക്കുമെന്നും മാനേജ്മെന്റിന്റെ മുന്നറിയിപ്പുണ്ട്.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെയാണ് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂണിയനുകളും മാനേജ്മെന്റും തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് പണിമുടക്കുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചിരിക്കുന്നത്. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കും വരെ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് കോൺഗ്രസ് അനുകൂല യൂണിയനായ ടി.ഡി.എഫിന്റെ തീരുമാനം.
യുജിസി നെറ്റ് പരീക്ഷ നാളെ ; പരീക്ഷാകേന്ദ്രം വിദൂരത്ത്; വിദ്യാർഥികൾ വലയും
ശനിയാഴ്‌ച നടക്കുന്ന യുജിസി–-നെറ്റ് പരീക്ഷയ്‌ക്ക് സംസ്ഥാനത്തുള്ള പല വിദ്യാർഥികൾക്കും കേന്ദ്രം ലഭിച്ചത് വിദൂരസ്ഥലത്ത്. അന്തമാനിൽവരെ ലഭിച്ചവരുണ്ട്. ശനിയാഴ്‌ചത്തെ പരീക്ഷയുടെ ഹാൾടിക്കറ്റ് എത്തിയത് വ്യാഴാഴ്‌ച ഉച്ചയോടെ. ഏറ്റവും അടുത്ത പരീക്ഷാകേന്ദ്രമാണ് എല്ലാവരും ആദ്യ ഓപ്‌ഷൻ നൽകുക. പലർക്കും അവസാന ഓപ്‌ഷനാണ് കേന്ദ്രമായി കിട്ടിയതെന്നാണ് പരാതി.
പൂജ, ദസറ അവധി സമയമായതിനാൽ, വിദൂരസ്ഥലത്തേക്കുപോകാൻ ട്രെയിൻ, വിമാന ടിക്കറ്റും ലഭ്യമല്ല. സമാന സംഭവം കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയ്‌ക്കുമുണ്ടായി. തലശേരി ബ്രണ്ണനിൽ പഠിച്ച വിദ്യാർഥിക്ക് പഞ്ചാബിലാണ് കേന്ദ്രം കിട്ടിയത്. കേന്ദ്രം മാറില്ലെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി അറിയിച്ചതുപ്രകാരം വിമാനത്തിൽ പഞ്ചാബിലെത്തി. അവസാന നിമിഷം പരീക്ഷാകേന്ദ്രം കേരളത്തിലേക്ക് മാറ്റി. അതോടെ ഈ വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞതുമില്ല