സംസ്ഥാനത്തെ റോഡുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കിയതും അറ്റകുറ്റപ്പണികൾ നടത്തിയതുമായ റോഡുകളിലാണ് പരിശോധന നടത്തുന്നത്. റോഡുകൾ പൊട്ടിപ്പൊളിയുന്നതും റോഡപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിജിലൻസിന്റെ പരിശോധന. ഓപ്പറേഷൻ സരൾ രാസ്ത എന്ന പേരിലാണ് രാവിലെ പത്തര മുതൽ വിവിധ ഇടങ്ങളിൽ പരിശോധന ആരംഭിച്ചത്. റോഡുകളുടെ സാമ്പിളുകൾ ശേഖരിക്കലാണ് പരിശോധനയുടെ ആദ്യഘട്ടം. തുടർന്ന് നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ ശേഖരിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ക്രമക്കേടുകൾ കണ്ടെത്തിയാൽ കേസെടുത്ത് അന്വേഷണം ആരംഭിക്കും.
തിരുവനന്തപുരം കരകുളം, അരുവിക്കര, പെരുംങ്കടവിള ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് രാവിലെ പരിശോധന നടന്നത്. വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. റോഡ് പരിശോധനയുമായി ബന്ധപ്പെട്ട് വിജിലൻസ് എടുത്ത് നടപടികൾ വിശദീകരിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞമാസം സംസ്ഥാനത്തെ 116 റോഡുകളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.