ഇഷ്ടത്തിനനുസരിച്ച് സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് എട്ടിൻറെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. കാൽനടയാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ഭീഷണിയാവുന്ന രൂപത്തിൽ റൈസിംഗ് നടത്തുന്നവർക്കും , ഇരുചക്ര വാഹനങ്ങളിൽ ഘടനാപരമായ മാറ്റം വരുത്തി കാന്തടിപ്പിക്കുന്ന ശബ്ദത്തിൽ ഹരം കണ്ടെത്തുന്ന ഫ്രീക്കന്മാർക്കാണ് ഉദ്യോഗസ്ഥർ പണി കൊടുക്കുന്നത്.*
*ഓഗസ്റ്റ് 27 ന് മലപ്പുറത്ത് വച്ച് നടത്തിയ വാഹനീയം പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി പൊതുജനങ്ങളിൽ നിന്ന് കിട്ടിയ പരാതികളിൽ പ്രധാനമായിട്ടും അമിത ശബ്ദം പുറപ്പെടുവിച്ച് രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ സർവീസ് നടത്തുന്നത് സംബന്ധിച്ചിള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ചായിരുന്നു. ഇതിൽ കർശനമായ നടപടി സ്വീകരിക്കാൻ മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഉദ്യോഗസ്ഥർക്കും നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.*
*കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ സൈലൻസർ രൂപമാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിച്ച 209 ഇരുചക്ര വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയ മറ്റ് വാഹനങ്ങൾക്കും ഉദ്യോഗസ്ഥർ കൂച്ചുവിലങ്ങ് ഇട്ടു.*
*ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 181, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 259, ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത് 2468, ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചത് 82, മൂന്നു പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര 74, തുടങ്ങി 2768 കേസുകളിലായി 58,04960 രൂപ പിഴ ചുമത്തി. എൻഫോഴ്സ്മെന്റ് ജില്ലാ ആർടിഒയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ സംസ്ഥാന ദേശീയപാതകൾ കേന്ദ്രീകരിച്ചാണ് രാപ്പകൽ വിത്യസമില്ലാതെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.*