തിരുവനന്തപുരം ∙തെരുവു നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ഉൾപ്പെടെ അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി നടപ്പാക്കുന്നതിനുള്ള നിർവഹണ ഏജൻസിയായി ജില്ലാ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. ചെലവ് തദ്ദേശ സ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്തിനു കൈമാറണം. വളർത്തു നായ്ക്കൾക്കു നിർബന്ധമായും പേവിഷ പ്രതിരോധ വാക്സീൻ എടുക്കണം. ഇതു മൃഗാശുപത്രികൾ വഴി സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കണം.
രണ്ടു ബ്ലോക്കുകൾക്ക് ഒരെണ്ണം എന്ന നിലയിൽ നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാനുള്ള ഓപ്പറേഷൻ തിയറ്റർ, താമസിപ്പിക്കാനുള്ള ഷെൽട്ടർ തുടങ്ങിയവ ഒരുക്കണം. ബ്ലോക്കു പഞ്ചായത്തുകൾ സമീപത്തെ നഗരസഭകളിലെ നായ്ക്കളെയും വന്ധ്യംകരിക്കണം. കോർപറേഷനുകൾ പ്രത്യേകമായി ഈ സൗകര്യങ്ങൾ ഒരുക്കണം.
ഒരു വെറ്ററിനറി സർജൻ, 4 മൃഗപരിപാലകർ, ഒരു തിയറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായ്ക്കളെ പിടിക്കാനുള്ള ഡോഗ് കാച്ചേഴ്സ് എന്നിവരടങ്ങുന്ന ടീം ബ്ലോക്ക് തലത്തിൽ രൂപീകരിക്കണം. പദ്ധതിയുടെ ഭാഗമായി ഒരു തെരുവു നായയെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം പിടിച്ച സ്ഥലത്തു തിരികെ കൊണ്ടു വിടുന്നതു വരെ സർക്കാരിനു ചെലവ് 1500 രൂപയാണ്. ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന പെൺ നായ്ക്കൾക്ക് 5 ദിവസവും ആൺ നായ്ക്കൾക്ക് 4 ദിവസവും ഷെൽട്ടർ സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്.
*പ്രധാന ആശുപത്രികളിൽ വാക്സീൻ ഉറപ്പാക്കും*
തിരുവനന്തപുരം ∙ തെരുവുനായ്ക്കളും പൂച്ചയും കടിക്കുന്ന സംഭവങ്ങൾ പതിവായതോടെ പേവിഷ ബാധ നിയന്ത്രിക്കാൻ എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സീൻ ഉറപ്പു വരുത്താൻ തീരുമാനം. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, വീണാ ജോർജ്, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. വളത്തുനായ്ക്കളുടെ വാക്‌സിനേഷനും ലൈസൻസും നിർബന്ധമായും നടപ്പിലാക്കുമെന്നും യോഗത്തിൽ തീരുമാനമായി.