തിരുവനന്തപുരം ∙ ഓണച്ചെലവുകൾക്കായി 3,000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച 1,000 കോടി രൂപ കടമെടുത്തതിനു പുറമേയാണിത്. സർക്കാർ ജീവനക്കാർക്കു ബോണസും ക്ഷേമപെൻഷൻകാർക്ക് 2 മാസത്തെ പെൻഷനും നൽകാനാണ് കടമെടുക്കുന്ന തുക മുഖ്യമായും ഉപയോഗിക്കുന്നത്. കടമെടുപ്പു ലേലം 29ന് റിസർവ് ബാങ്കിൽ നടക്കും.
കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്തു നടപടി കൈക്കൊള്ളണമെന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടില്ല. വിധി പഠിച്ച ശേഷമാകും തീരുമാനമെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ബജറ്റിൽ പ്രഖ്യാപിച്ച് ധനബിൽ പാസാക്കിയാണ് ധനവകുപ്പ് മറ്റു വകുപ്പുകൾക്കു പണം നൽകുന്നത്. ഇതിൽനിന്നു വിഭിന്നമായി വകുപ്പുകൾക്കു പണം നൽകുന്ന കാര്യത്തിൽ കോടതി ഇടപെടുന്നതിൽ സർക്കാരിന് അതൃപ്തിയുണ്ട്. എന്നാൽ, വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.