Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️വനത്തിനു ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച 2019 ലെ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനവും ഉത്തരവും റദ്ദാക്കാന്‍ മന്ത്രിസഭ തിരൂമാനിച്ചു. ബഫര്‍ സോണില്‍ സുപ്രീം കോടതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ മന്ത്രിസഭ ചുമതലപെടുത്തി. വനത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കി കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടപ്പോഴാണ് കേരള സര്‍ക്കാരിന്റെ 2019 ലെ ഉത്തരവ് വിവാദമായത്. കേരളത്തിന്റെ ഉത്തരവു തിരുത്താതെ ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയുമായിരുന്നില്ല


◼️എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിപുലമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റിനെ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെയാണ് സുപ്രിം കോടതിയുടെ ഉത്തരവ്. എഫ്‌ഐആര്‍ പോലുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ ഇസിഐആര്‍ മുഴുവനായി പ്രതിക്കു നല്‍കേണ്ടതില്ല. പരിശോധനക്കും അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും അധികാരമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിനെതിരേ ഫയല്‍ ചെയ്യപ്പെട്ട 243 ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് മൂന്നംഗ ബഞ്ച് വിധി പ്രസ്താവിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയേണ്ടത് സുപ്രധാനമാണെന്നും കോടതി വിലയിരുത്തി.


◼️രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ലമെന്റില്‍നിന്നു മാര്‍ച്ച് നടത്തിയത്. ഇതേസമയം, എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച പ്രവര്‍ത്തകരും ഡല്‍ഹി പൊലീസും തമ്മില്‍ ഏറ്റുമുട്ടി. എംപിമാരുടെ മാര്‍ച്ച് വിജയ് ചൗക്കില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് നയിച്ച കെ.സി. വേണുഗോപാല്‍, മുകള്‍ വാസ്‌നിക്ക് എന്നിവര്‍ അടക്കമുള്ള എംപിമാര്‍ അറസ്റ്റു വരിച്ചു.




◼️രാജ്യസഭയില്‍ ഇന്നലെ പ്രതിഷേധിച്ച ഒരു എംപിക്കു കൂടി സസ്‌പെന്‍ഷന്‍. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗാണ് സസ്‌പെന്‍ഷനിലായത്. പേപ്പര്‍ വലിച്ചു കീറി ചെയറിനുനേരെ എറിഞ്ഞതിനു വെളളിയാഴ്ച വരെയാണ് സസ്‌പെന്‍ഷന്‍. ഇതോടെ സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 20 ആയി. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൊത്തം 24 എംപിമാരാണ് സസ്‌പെന്‍ഷനിലുള്ളത്.


◼️സംസ്ഥാനത്ത് മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടുന്നു. ശമ്പളവും ആനുകൂല്യങ്ങളും എത്രത്തോളം വര്‍ധിപ്പിക്കണമെന്നു പഠിക്കാന്‍ മന്ത്രിസഭ ഏകാംഗ കമ്മിഷനായി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ നിയോഗിച്ചു. ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നിലവില്‍ മന്ത്രിമാര്‍ക്ക് 90,000 രൂപയാണ് ശമ്പളം. എംഎല്‍എമാര്‍ക്ക് 70,000 രൂപയും. ടിഎ, ഡിഎ അടക്കമാണ് ഈ തുക. 2018 ലാണ് ശമ്പള വര്‍ധന നടപ്പാക്കിയത്.


◼️പാക്കറ്റുകളിലുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയ അഞ്ചു ശതമാനം ജിഎസ്ടി കേരളത്തിലും നടപ്പാക്കി. കേരളത്തില്‍ നടപ്പാക്കില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അവകാശപ്പെട്ടതെങ്കിലും കേരളത്തില്‍ മാത്രമായി നികുതി ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.


◼️ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി. സജി ചെറിയാനെ അയോഗ്യനാക്കണമെന്നും കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട ഹര്‍ജികളാണു കോടതി പരിഗണിച്ചത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയോയെന്നു പരിശോധിക്കാന്‍ കോടതിയ്ക്കു കഴിയില്ലെന്നു വാദിച്ച അഡ്വക്കറ്റ് ജനറല്‍ ഹര്‍ജികള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ഓഗസ്റ്റ് രണ്ടിലേക്കു മാറ്റി.


◼️നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള മുഴുവന്‍ പ്രതികളും സെപ്റ്റംബര്‍ 14 ന് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. കുറ്റപത്രം വായിച്ച് കേള്‍ക്കാന്‍ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ അജിത്, കെ. കുഞ്ഞമ്മദ്, സി.കെ സദാശിവന്‍ എന്നീ പ്രതികള്‍ ഹാജരാകണമെന്നാണ് ഉത്തരവിട്ടത്.


◼️ലഹരിമരുന്നു കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാണിച്ചെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. എന്തുകൊണ്ട് വിചാരണ ഇത്രയും നീണ്ടുപോയെന്നു കോടതി ചോദിച്ചു. തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകളും സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.


◼️മില്‍മ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില കുറയ്ക്കില്ലെന്ന് ചെയര്‍മാന്‍ കെ.എസ് മണി. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗണ്‍സിലില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായാല്‍ വില കുറയ്ക്കുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.


◼️കേരളത്തിനു കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം. കേന്ദ്രം കടുപിടുത്തം തുടരുകയാണെങ്കില്‍ ഭരണഘടനാവകാശങ്ങള്‍ മുന്‍നിര്‍ത്തി നീങ്ങാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.


◼️കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കല്ലേരി സ്വദേശി സജീവന്റെ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സര്‍ജന്റെ മൊഴിയെടുക്കും. സജീവന്റെ രണ്ടു കൈമുട്ടുകളിലും ചര്‍മം ഉരഞ്ഞുപോയിട്ടുണ്ട്. മുതുകില്‍ ചുവന്ന പാടുണ്ട്. ഇതു മര്‍ദനമേറ്റതുമൂലമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


◼️സിഎസ്‌ഐ ബിഷപ് ധര്‍മരാജ് റസാലത്തിനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യുന്നു. വിദേശയാത്ര തടഞ്ഞാണ് ധര്‍മരാജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.


◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബദല്‍ തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെ കേരളത്തിലെ ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും. കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിതയോടെയാണിത്.


◼️ലഹരിയില്‍ കാറോടിച്ച് അപകടങ്ങളുണ്ടാക്കിയ യുവാവ് കൊച്ചിയില്‍ പിടിയില്‍. കാക്കനാട് സ്വദേശി നൗഫല്‍ ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. സീരിയല്‍ നടി അശ്വതി ബാബുവും കാറില്‍ ഉണ്ടായിരുന്നു. ആലുവ മുതല്‍ തൃക്കാക്കര വരെ ഇയാള്‍ ഓടിച്ച കാര്‍ മൂന്ന് ബൈക്കിലും കാറുകളിലും ഇടിച്ചിരുന്നു.


◼️കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് അനധികൃത നമ്പര്‍ നല്‍കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. രണ്ടു പതിറ്റാണ്ടിലധികമായി അനുമതി കിട്ടാതിരുന്ന കെട്ടിടമാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറി എരിഞ്ഞപ്പാലം സ്വദേശി ഷരീഫ് സ്വന്തം പേരിലാക്കി നമ്പര്‍ നേടിയെടുത്തത്. ഇതോടെ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പരാതികളുടെ എണ്ണം ഏഴായി.


◼️സിവില്‍ സപ്ലൈസ് ജീവനക്കാരന്‍ തൂങ്ങിമരിച്ചു. പനമരം കണിയാമ്പറ്റ വില്ലേജ് ഓഫീസിനു സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വെള്ളാരംകുന്ന് പറമ്പത്ത് രാജേഷ് (36) ആണ് മരിച്ചത്. പനമരം ബ്ലോക്ക് പഞ്ചായത്തിലെ ഓവര്‍സിയര്‍ ജാന്‍സി (സ്വപ്ന) യാണ് ഭാര്യ.


◼️കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.


◼️സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്‌ഐ പരിപാടിക്കു കൊണ്ടുപോയ സംഭവം സ്‌കൂളിന്റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക ടി. അനിത. കുട്ടികളെ പ്രകടനത്തില്‍ പങ്കെടുപ്പിച്ചിട്ടുണ്ടെങ്കില്‍ തെറ്റാണ്. അനിത പറഞ്ഞു. ബിരിയാണി വാങ്ങിത്തന്നിട്ടില്ലെന്നാണു വിദ്യാര്‍ത്ഥികള്‍ പറയുന്നത്.


◼️സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്‌ഐ കളക്ടറേറ്റ് മാര്‍ച്ചിനു കൊണ്ടുപോയ സംഭവം പരിശോധിക്കുമെന്ന് പാലക്കാട് സിഡബ്ല്യുസി ചെയര്‍മാന്‍. വിഷയം സംബന്ധിച്ച് പ്രധാനാദ്ധ്യാപികയോട് വിവരങ്ങള്‍ തേടിയെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു.


◼️കോട്ടണ്‍ഹില്‍ സ്‌കൂളില്‍ യുപി വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിംഗ് എന്നു വിശേഷിപ്പിക്കാനവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടണ്‍ ഹില്‍ സ്‌കൂള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്‌കൂളാണ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ഹെഡ്മാസ്റ്റര്‍ക്ക് എതിരേ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.


◼️നരഹത്യാ കേസില്‍ ഒന്നാം പ്രതിയായ ഒരാളെ ജില്ലാ മജിസ്‌ട്രേറ്റിന്റെ കസേരയില്‍ ഇരുത്തിയത് നിയമ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ നിയുക്ത പ്രസിഡന്റ് എം.വി വിനീത. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടരാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്റെയും എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിനീത.


◼️പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.എം ഷാജിയുടെ അറസ്റ്റ് അടക്കം തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ച്ചത്തേക്കു നീട്ടി.


◼️ആഴിമലയിലെ കിരണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ കിരണിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ രാജേഷ് അറസ്റ്റിലായി. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ വന്ന കിരണിനെ പെണ്‍കുട്ടിയുടെ ചേച്ചിയുടെ ഭര്‍ത്താവായ രാജേഷും രണ്ടു പേരും ചേര്‍ന്ന് മര്‍ദ്ദിച്ചശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു.


◼️സിപിഎം നേതാക്കള്‍ ഭരിച്ച് കോടികള്‍ മുക്കിയ കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപക പണം തിരിച്ചുകിട്ടാതെ മരിച്ചു. 30 ലക്ഷം രൂപ നിക്ഷേപിച്ച കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും തന്നില്ലെന്ന് ബന്ധുക്കള്‍ പപരാതിപ്പെട്ടു.


നാഷണല്‍ ഹെറാള്‍ഡ് പത്രം കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പത്രത്തിനു പണം നല്‍കിയതും സ്വകാര്യ വിഷയമാണ്. കേന്ദ്ര സര്‍ക്കാര്‍ സോണിയാ ഗാന്ധിയെ കേന്ദ്രഏജന്‍സികളെ ദുരുപയോഗിച്ചു പീഡിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.


◼️5 ജി സ്പെക്ട്രം ലേലം അഞ്ചാം റൗണ്ടിലേക്കു കടന്നു. നാലു റൗണ്ടുകള്‍ പിന്നിട്ട ഒന്നാം ദിവസത്തെ ലേലത്തില്‍ 1.45 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. മുകേഷ് അംബാനി, സുനില്‍ ഭാരതി മിത്തല്‍, ഗൗതം അദാനി എന്നിവരാണ് മുന്നിട്ടു നില്‍ക്കുന്നത്. ഓഗസ്റ്റ് 15നകം ലേലനടപടികള്‍ പൂര്‍ത്തിയാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.


◼️കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടേതെന്ന് ആരോപിക്കപ്പെടുന്ന ഗോവയിലെ വിവാദ ബാര്‍ നിര്‍മ്മിച്ചത് ലൈസന്‍സില്ലാതെയാണെന്നു വിവരാവകാശ രേഖ. അസഗാവ് പഞ്ചായത്താണ് വിവരാവകാശ രേഖ നല്‍കിയത്. ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സ്മൃതി ഇറാനി വക്കീല്‍ നോട്ടീസയച്ചു. സ്മൃതി ഇറാനി പണ്ട് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ചു പോസ്റ്റു ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടു. പ്രമുഖ ഫുഡ്‌ബ്ലോഗ്ഗര്‍ ഹോട്ടലില്‍ മന്ത്രിയുടെ മകളെ അഭിമുഖം നടത്തിയ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.  


◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യകഗ്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്കു രണ്ടു മണിയോടെ പൂര്‍ത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിച്ചിപ്പത്.


◼️കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നതു നിയമത്തിന്റെ ദുരുപയോഗമാണെന്ന് കോണ്‍ഗ്രസ്. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിക്കാതെയാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.


◼️നാട്ടുരാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി. നേതാക്കളെ അറസ്റ്റുചെയ്തതിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെന്‍ഡു ചെയ്തതിലും പ്രതിഷേധിച്ചാണ് രാഹുലിന്റെ പ്രതികരണം.


◼️തമിഴ്‌നാട്ടില്‍ രണ്ടാഴ്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം അഞ്ചായി. ശിവഗംഗ കാരക്കുടി ചക്കോട്ടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മൂന്നാമത്തെ സംഭവമാണിത്. ഇന്നലെ വൈകിട്ട് ശിവകാശിക്കു സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയിരുന്നു. പടക്ക നിര്‍മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.


◼️കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണിനെ വെട്ടിക്കൊന്നതു കേരള രജിസ്‌ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടു പേര്‍. ബെല്ലാരെയിലെ പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ രാത്രി ഫാം അടച്ച് വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം.


◼️സ്വകാര്യവല്‍ക്കരിച്ച എയര്‍ഇന്ത്യ വിമാന കമ്പനിയുടെ മുന്‍ ഉപ കമ്പനികള്‍ ആയിരുന്ന അലയന്‍സ് അടക്കമുള്ള കമ്പനികളുടെ ഓഹരികളും കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. അലയന്‍സ് എയര്‍ ഏവിയേഷന്‍, എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ്, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് എന്നീ സ്ഥാപനങ്ങളുടെ ഓഹരികളാണ് വില്‍ക്കുന്നത്.


◼️മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 3419 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച വീട്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയങ്ക ഗുപ്ത എന്ന വീട്ടമ്മയ്ക്കാണ് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. ശരാശി 1500 രൂപയുടെ ബില്ലാണ് ലഭിക്കാറുള്ളത്. പരാതി ഉയര്‍ന്നതോടെ അധികൃതര്‍ 1300 രൂപയുടെ പുതിയ ബില്‍ നല്‍കി.


◼️മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ മദ്യസത്കാരവും മാംസാഹാരവും വിളമ്പി. സംഭവത്തിന്റെ വീഡിയോ വൈറലായി. ഗോശാലയിലാണ് ചിലര്‍ മദ്യം കഴിക്കുന്നതും മാംസം പാകം ചെയ്യുന്നതും കാണാം. പോലീസ് കേസെടുത്തിട്ടുണ്ട്.


◼️ഡല്‍ഹിയില്‍ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി മുപ്പതുകാരനായ ബൈക്ക് യാത്രക്കാരന്‍ രക്തം വാര്‍ന്ന് മരിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മൗര്യ എന്‍ക്ലേവ് ഏരിയയില്‍ സുമിത് രംഗ എന്ന യുവസംരംഭകനാണ് മരിച്ചത്.  


◼️പാക് ചാര സംഘടനയായ ഐഎസ്‌ഐ പ്രവര്‍ത്തകയുടെ ഹണിട്രാപ്പില്‍ കുടുങ്ങി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ സൈനികന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഉത്തരാഖണ്ഡ് സ്വദേശിയായ പ്രദീപ് കുമാര്‍ പ്രജാപത് (24) എന്ന സൈനികനെ കസ്റ്റഡിയിലെടുത്തത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad