Type Here to Get Search Results !

പ്രഭാത വാർത്തകൾ



◼️അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് 23 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാറ്റ് പ്രവചനാതീതമായി നാശം വിതയ്ക്കുന്നുണ്ട്. കേരളത്തില്‍ 14 ഡാമുകള്‍ തുറന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. കണ്ണൂര്‍ ചെറുപുഴ കാനംവയലില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല.

                  

◼️ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അതിനു പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്നും ബിജെപി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ടീസ്റ്റ സെതല്‍വാദും ഉള്‍പ്പെടെയുള്ളവര്‍ ഗൂഡാലോചന നടത്തിയെന്ന് ഗുജറാത്ത് പൊലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സോണിയാ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തിയത്. അടിസ്ഥാനമില്ലാത്ത വ്യാജആരോപണങ്ങളാണെന്ന് എഐസിസി പ്രതികരിച്ചു. അന്നു പ്രധാനമന്ത്രിയായിരുന്ന ബിജെപി നേതാവ് വാജ്പേയ് രാജ്യധര്‍മത്തെക്കുറിച്ചു മോദിക്കു താക്കീതു നല്‍കിയിരുന്നെന്നു കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്.


◼️പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധന്‍കര്‍ സുപ്രീംകോടതി അഭിഭാഷകനായിരുന്നു. ഒബിസി വിഭാഗത്തില്‍പെട്ട ജാട്ട് സമുദായംഗവും കര്‍ഷക കുടുംബത്തിലെ അംഗവുമാണ് ധന്‍കര്‍. കര്‍ഷകന്‍ എന്ന വിശേഷണത്തോടെയാണ് നഡ്ഡ ധന്‍കറിന്റെ പേരു പ്രഖ്യാപിച്ചത്. കര്‍ഷകരോഷം നേരിടുന്നതിനിടെയാണ് തന്ത്രപരമായ ഈ നീക്കം.


◼️ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങള്‍ തന്നെ ഒരു ശിക്ഷയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. തുടക്കത്തിലുള്ള അറസ്റ്റുകളും ജാമ്യത്തിനുള്ള ബുദ്ധിമുട്ടും ഒരു തരത്തില്‍ ശിക്ഷതന്നെയാണ്. വിചാരണകള്‍ നീണ്ടുപോകുന്നതിനെതിരേ അടിയന്തര ശ്രദ്ധ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസ് മീറ്റ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് .


◼️കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസസിപ്പിക്കാത്തതിനു സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഈ അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാനാവില്ല. മൂന്നു ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു. കേസ് 27 ന് പരിഗണിക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.


◼️മുന്‍മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാ അധിക്ഷേപ കേസില്‍ പ്രധാന തെളിവായ വീഡിയോ ഇല്ലെന്നു പൊലീസ്; ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ട് ബിജെപി നേതാവ്. ബിജെപി നേതാവ് സന്ദീപ് വചസ്പതിയാണു വീഡിയോ പുറത്തുവിട്ടത്. മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്റെ എംഎല്‍എ സ്ഥാനവും ഭീഷണിയിലാണ്. സജി ചെറിയാന്റെ പ്രസംഗം സിപിഎം മല്ലപ്പള്ളി ഘടകം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നെങ്കിലും വിവാദമായതോടെ പിന്‍വലിച്ചിരുന്നു.


◼️മഴക്കെടുതിയില്‍ മൂന്നു മരണം. കോഴിക്കോട്ടെ കൊളത്തറയിലും എടച്ചേരിയിലും കുളത്തില്‍ വീണും കാസര്‍കോട്ട് തെങ്ങുവീണുമാണ് മരണം. കൊളത്തറയില്‍ അറയ്ക്കല്‍ പാടത്ത് മുഹമ്മദ് മിര്‍ഷാദ് (13) മുങ്ങി മരിച്ചു. മദ്രസ വിട്ടുപോകുമ്പോള്‍ കുളത്തില്‍ വീഴുകയായിരുന്നു. എടച്ചേരിയില്‍ ആലിശേരി സ്വദേശി അഭിലാഷ് (40) കുളത്തില്‍ വീണു മരിച്ചു. കാസര്‍കോട് കാറ്റില്‍ ദേഹത്തേക്ക് തെങ്ങു വീണ് ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ(13) മരിച്ചു.



◼️അട്ടപ്പാടി ചുരം റോഡില്‍ ഇന്നലെ വൈകിട്ട് ആറു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ ഉള്ളതിനാലും ചുരം റോഡില്‍ മരങ്ങളും ചില്ലകളും വീഴുന്നതിനാലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.


◼️ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്നു വൈകുന്നേരം അഞ്ചിനു പ്രസിദ്ധീകരിക്കും.


◼️എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ പ്രചാരണങ്ങളെ ചെറുക്കണമെന്ന് പൊളിറ്റ്ബ്യൂറോ. ആസൂത്രിതമായ നീക്കങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ടാകുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ കരിവാരി തേക്കുകയാണ്. പ്രചാരണങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ വിദ്യാഭ്യാസം നല്‍കണമെന്നും പിബിയില്‍ നിര്‍ദേശമുയര്‍ന്നു.


◼️മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ജനറിക് മരുന്നുകള്‍ എത്തിക്കും. ഡോക്ടര്‍മാര്‍ എഴുതുന്ന ബ്രാന്‍ഡഡ് മരുന്നുകളെ ജനറിക് മരുന്നുകളാക്കി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ പ്രത്യേക ജീവനക്കാരെ കെ.എം.എസ്.സി.എല്‍. നിയോഗിച്ചതായും മന്ത്രി അറിയിച്ചു.


◼️പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതിക്കു പണം കൈമാറിയ എസ്ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ ഡല്‍ഹിയിലെ കാനറാ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പതിമൂന്നാം പ്രതി അബ്ദുല്‍ റഷീദിനാണ് പണം നല്‍കിയത്. ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


◼️അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെഎം ഷാജിക്കെതിരായ കേസില്‍ വീണ്ടും അന്വേഷണവുമായി വിജിലന്‍സ്. ഒരു വര്‍ഷത്തോളമായി അന്വേഷണത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നലെ വിജിലന്‍സ് സംഘം അഴീക്കോട് സ്‌കൂളിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി.


◼️മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കി. താങ്കള്‍ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്നു സംശയമുണ്ടെന്നു കെ.എസ് ഹംസ വിമര്‍ശിച്ചതിനു പിറകേ കെ.എം. ഷാജി അടക്കം മറ്റു ചില നേതാക്കളും വിമര്‍ശനവുമായി എഴുന്നേറ്റു. ഇതോടെയാണ് കുഞ്ഞാലിക്കുട്ടി രാജിവയ്ക്കാമെന്നു പറഞ്ഞത്.


◼️അട്ടപ്പാടി മധു കേസിലെ സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്. ജില്ലാ ജഡ്ജി ചെര്‍മാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. കൂറുമാറാതിരിക്കാനാണ് സാക്ഷികള്‍ക്കു സംരക്ഷണം നല്‍കുന്നത്. കൂടാതെ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നല്‍കും.


◼️തലശ്ശേരിയില്‍ രാത്രി കടല്‍പ്പാലം കാണാനെത്തിയ ദമ്പതിമാരെ ആക്രമിച്ചെന്ന പരാതിയില്‍ പൊലീസിന് ക്ലിന്‍ ചിറ്റ്. അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് കണ്ണൂര്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. പ്രത്യുഷിന് പരിക്കേറ്റത് കസ്റ്റഡിയില്‍ എടുക്കുമ്പോഴുണ്ടായ പിടിവലിയിലാണ്. പ്രത്യുഷിനെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.


◼️കോഴിക്കോട് ജില്ലയില്‍ മാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക്. പഞ്ചായത്തിലെ ഏക ആര്‍എംപി അംഗമായ ടി രഞ്ജിത്താണ് പുതിയ അധ്യക്ഷന്‍. മുസ്ലിം ലീഗിനായിരുന്നു പഞ്ചായത്തിന്റെ ഇതുവരെയുള്ള ഭരണം.


◼️ആറു മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിന വേദന വര്‍ധിപ്പിക്കുമെന്നും കോടതി.


◼️രാത്രി തേയിലത്തോട്ടത്തിലൂടെ നടന്നുപോകവേ, കൂട്ടിയിടിച്ച യുവാവിനെ കാട്ടാന തുമ്പിക്കൈയില്‍ കോരിയെടുത്ത് വലിച്ചെറിഞ്ഞു. പരിക്കേറ്റ മൂന്നാര്‍ നടയാര്‍ സൌത്ത് ഡിവിഷനിലെ സുമിത്ത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതുമൂലമാണ് ആനയുമായി കൂട്ടിയിടിച്ചത്.


◼️കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ച യുവസംവിധായക കുഞ്ഞില മസിലമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വേദിയിലെത്തി മുദ്രാവാക്യം മുഴക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്. അസംഘടിതര്‍ എന്ന തന്റെ ചലച്ചിത്രം മേളയില്‍നിന്നു ഒഴിവാക്കിയെന്ന പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്.


◼️അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖം ബാധിച്ച കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി മരുന്ന് വിതരണം ചെയ്തെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 14 കുട്ടികള്‍ക്ക് ഒരു വയലിന് ആറു ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നല്‍കിയത്.


◼️പത്തനംതിട്ട കുമ്പനാട് നാഷണല്‍ ക്ലബ്ബില്‍ പണംവച്ച് ചീട്ടുകളിച്ചവര്‍ പൊലീസിന്റെ പിടിയിലായി. ക്ലബ്ബ് അംഗങ്ങളായ 12 പേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് പത്തു ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. പിടിയിലാവരില്‍ ഒരാള്‍ പൊലീസുകാരനാണ്. പത്തനംതിട്ട എആര്‍ ക്യാമ്പിലെ കൊല്ലം ചവറ സ്വദേശി അനൂപ് കൃഷ്ണനാണ് പൊലീസുകാരന്‍.


◼️മത്സ്യവുമായി തീരത്തേക്കെത്തിയ വള്ളം കടലില്‍ മുങ്ങിത്താണു. തൊഴിലാളികളെ രക്ഷപെടുത്തി. കാക്കാഴം കുറ്റിമൂട്ടില്‍ രത്നകുമാറിന്റെ ഉടമസ്ഥതയിലുള്ള പി കെ ദേവി എന്ന മത്സ്യബന്ധന വള്ളത്തിന്റെ ഫൈബറില്‍ നിര്‍മ്മിച്ച ക്യാര്യര്‍ വളളമാണ് മുങ്ങിത്താണത്.  


◼️കൊല്ലം കടയ്ക്കലില്‍ ഗര്‍ഭിണിയായ മകളെ അക്രമിച്ച അച്ഛന്‍ പിടിയില്‍. കിളിമാനൂര്‍ സ്വദേശി സതീശനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്കെത്തിയ നാലു മാസം ഗര്‍ഭിണിയായ മകളെ ആക്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.


◼️ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ നെക്ളസ് മോഷണം പോയി. പുന്നപ്ര ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്നാണ് നാലു ഗ്രാം നെക്ലസ് മോഷ്ടിച്ചത്.


◼️മലപ്പുറം അമരമ്പലത്ത് അടച്ചിട്ട വീട്ടില്‍നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവതി പിടിയിലായി. അമരമ്പലം കരുനെച്ചി സ്വദേശിനി ചെറളക്കാടന്‍ ശ്യാമയെ ആണ് (22) അറസ്റ്റ് ചെയ്തത്.


◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. തൃശൂര്‍ കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം രണ്ടു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു.  


◼️കോഴിക്കോട് മാവൂരില്‍ കനത്ത മഴയില്‍ വിവാഹ സത്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് വെളളം ഇരച്ചുകയറി. വിവാഹം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണമടക്കം നശിച്ചു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണാണ് മലവെളളം ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.


◼️പാലക്കാട് സ്പിരിറ്റ് കേസ് പ്രതിയും സിപിഎം മുന്‍ നേതാവുമായ പാലക്കാട് കരിങ്കുളം സ്വദേശി അത്തിമണി അനിലിനെ നാടുകടത്തി. കാപ്പ ചുമത്തി, ഒരു വര്‍ഷത്തേക്കാണ് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.  


◼️ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വന്‍ പ്രതിഷേധം. മാളിനുള്ളില്‍ ചിലര്‍ നമസ്‌കരിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് പ്രതിഷേധവുമായെത്തിയത്. ലുലു മാളിനകത്ത് ഹനുമാന്‍ ചാലീസ ചൊല്ലി യുവാക്കള്‍. മാളിനകത്തു ഇരുന്നു ജയ് ശ്രീറാം മുദ്രാവാക്യവും വിളിച്ച രണ്ടു പേരെയും മാള്‍ അധികൃതര്‍ പൊലീസിനെ ഏല്‍പ്പിച്ചു.


◼️തമിഴ്നാട് ധര്‍മപുരിയില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനു മുമ്പ് ഹിന്ദു മതാചാര പ്രകാരം നടത്താനിരുന്ന ഭൂമിപൂജ തടഞ്ഞ് എംപി എസ്. സെന്തില്‍ കുമാര്‍. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിന്റെ ആചാരപ്രകാരം ചടങ്ങ് നടത്താന്‍ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എംപി ശകാരിച്ചു. ധര്‍മപുരി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ഡിഎംകെയുടെ എംപിയാണ് സെന്തില്‍ കുമാര്‍.


◼️തന്നെ പിന്തുണക്കുന്ന എംല്‍എമാരില്‍ ഒരാളെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്ട്രീയം വിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ശിവസേനയുടെ വിമത എംഎല്‍എമാര്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഏകനാഥ് ഷിന്‍ഡെ ഇക്കാര്യം പറഞ്ഞത്.


◼️ഇസ്ലാമിക ഭരണം സ്ഥാപിക്കുകയാണു പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമെന്നു വ്യക്തമാക്കുന്ന രേഖകള്‍ പിടികൂടി പോലീസ്. പാറ്റ്നയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കേന്ദ്രങ്ങളില്‍നിന്നാണു രേഖകള്‍ പിടിച്ചെടുത്തത്. ഇവരുമായി ബന്ധമുള്ള കേരളത്തിലെ ഏതാനും പേര്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന് ബിഹാര്‍ പൊലീസ് പറഞ്ഞു.


◼️കേസുകള്‍ ഏതു ബെഞ്ച് പരിഗണിക്കണമെന്നു ചീഫ് ജസ്റ്റിസ് മാത്രം തീരുമാനിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ചീഫ് ജസ്റ്റിസിനൊപ്പം അഞ്ച് സീനിയര്‍ ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണു തീരുമാനിക്കേണ്ടത്. ഇല്ലെങ്കില്‍ ചില സ്ഥാപിത താല്‍പര്യങ്ങള്‍ കടന്നു വരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.


◼️ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് 18 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റി അയയ്ക്കാനുള്ള അനുമതി നല്‍കുമെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. റഷ്യ - ഉക്രെയ്ന്‍ യുദ്ധം കാരണം ആഗോള വിപണിയില്‍ ഗോതമ്പിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളുടെ അപേക്ഷയെ മാനിച്ചാണ് പുതിയ നടപടി.


◼️ബിജെപിയിലേക്ക് കൂറുമാറുമെന്നു സംശയിക്കുന്ന ഗോവയിലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ ചെന്നൈയിലേക്ക് മാറ്റി. രണ്ടാഴ്ചയായി ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റാനുള്ള തീവ്രയത്നത്തിലാണ് ബിജെപി.


◼️വിമാനങ്ങള്‍ക്കുള്ള ഇന്ധന വില 2.2 ശതമാനം കുറച്ചു. ഒരു കിലോ ലിറ്ററിന് 3084.94 രൂപയാണ് കുറഞ്ഞത്. ഇതോടെ വിമാന ഇന്ധനവില ഒരു കിലോ ലിറ്ററിന് 1,38,147 രൂപയായി. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കാണ് ഈ വിലയില്‍ ഇന്ധനം ലഭിക്കുക.


◼️ശ്രീലങ്കയിലെ ഇന്ധന ക്ഷാമം പരിഹരിക്കാന്‍ റഷ്യയില്‍നിന്ന് വായ്പയായി കൂടുതല്‍ ഇന്ധനം എത്തിക്കും. ആക്ടിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


◼️കുവൈറ്റില്‍ കണ്ടെയ്‌നറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 20 ലക്ഷം പാക്കറ്റ് പുകയില ശേഖരം പിടികൂടി. ഷുയൈബ തുറമുഖത്താണ് ഇത്രയും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.


◼️ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ങാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. 215 അത്‌ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 322 പേരാണ് സംഘത്തിലുള്ളത്.


◼️ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം നാളെ നടക്കും. മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 10 വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 100 റണ്‍സിനും ജയിച്ചിരുന്നു.


◼️ബയേണ്‍ മ്യൂണിക്കിന്റെ ഗോളടിയന്ത്രമായ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി ഇനി ബാഴ്സലോണയില്‍. ഇത് സംബന്ധിച്ച് ബാഴ്സയും ബയേണും ധാരണയിലെത്തി. 45 ദശലക്ഷം യൂറോയാണ് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിക്ക് ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ ഫീസായി ആദ്യം നല്‍കുക. ഇതിനു പുറമെ അഞ്ചു ദശലക്ഷം യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്.


◼️ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള കയറ്റുമതി ഈ വര്‍ഷം മേയ്-ജൂണില്‍ 16.22 ശതമാനം ഉയര്‍ന്ന് 83.71 കോടി ഡോളറിലെത്തി. കഴിഞ്ഞവര്‍ഷത്തെ സമാനകാലത്ത് ഇത് 72.03 കോടി ഡോളറായിരുന്നു. മേയ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് കയറ്റുമതി വളര്‍ച്ചയ്ക്ക് കരുത്തായത്. ഇന്ത്യയില്‍ നിന്നുള്ള വസ്ത്രം, കാര്‍ഷികം, ആഭരണങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവയ്ക്ക് യു.എ.ഇയില്‍ നികുതിരഹിത വിപണി സാദ്ധ്യമാകുന്നു എന്നതാണ് സെപയുടെ നേട്ടം. സ്വര്‍ണാഭരണ കയറ്റുമതി മേയില്‍ 62 ശതമാനവും ജൂണില്‍ 59 ശതമാനവും ഉയര്‍ന്നു. മേയില്‍ 13.52 കോടി ഡോളറിന്റെയും ജൂണില്‍ 18.57 കോടി ഡോളറിന്റെയും സ്വര്‍ണാഭരണ കയറ്റുമതിയാണ് നടന്നത്.


◼️കൊവിഡും ലോക്ക്ഡൗണും മൂലം ചൈനയുടെ സമ്പദ്വളര്‍ച്ച ഏപ്രില്‍-ജൂണില്‍ 0.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവും തിരക്കേറിയ വാണിജ്യ തുറമുഖമുള്ള ഷാങ്ഹായ് അടക്കം സുപ്രധാന നഗരങ്ങള്‍ ലോക്ക്ഡൗണിലായതാണ് പ്രധാന തിരിച്ചടി. ജനുവരി-മാര്‍ച്ചില്‍ വളര്‍ച്ച 1.3 ശതമാനമായിരുന്നു. ഈവര്‍ഷത്തെ സമ്പദ്വളര്‍ച്ച 5.5 ശതമാനമായിരിക്കുമെന്ന് ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തേ വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ ലക്ഷ്യം നേടാനാവില്ലെന്ന് സമ്പദ്വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


◼️വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് 'ലൈഗര്‍'. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ജൂലൈ 21ന് പുറത്തുവിടും. ചായക്കടക്കാരനായ വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ്' ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രത്തിന്റേതായി നേരത്തെ പുറത്തുവിട്ടിരുന്നു. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.


◼️'ഈച്ച' എന്ന രാജമൗലി ചിത്രത്തിലൂടെ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് 'വിക്രാന്ത് റോണ'. പൂര്‍ണമായും 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ പല ഭാഷയില്‍ പുറത്ത് വരും. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെയ്ഫാറര്‍ ഫിലിംസാണ്. ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണ് വിക്രാന്ത് റാണ. നീത അശോക് ആണ് നായിക. നിരൂപ് ഭണ്ഡാരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസ് അതിഥിതാരമായും എത്തുന്നുണ്ട്.


◼️ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണം 27 ശതമാനം വര്‍ധിച്ചതായി ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്‌സ്വാഗണ്‍ അറിയിച്ചു. യൂറോപ്പില്‍, ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍ കമ്പനി ഏകദേശം 1,28,800 വാഹനങ്ങള്‍ വിതരണം ചെയ്തു. ആദ്യ പകുതിയില്‍ ബ്രാന്‍ഡില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ ഫോക്‌സ്വാഗണ്‍ ഐഡി. 4, ഐഡി. 5 എന്നിവയാണെന്ന് കമ്പനി അറിയിച്ചു. 66,800 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഫോക്‌സ്വാഗണ്‍ ഐഡി 3 26,000 യൂണിറ്റ് വില്‍പ്പന നടത്തി. സ്‌പോര്‍ട്ബാക്ക് ഉള്‍പ്പെടെ 24,700 യൂണിറ്റുകളും ഔഡി ക്യു4 ഇ-ട്രോണിനൊപ്പം സ്‌പോര്‍ട്ട്ബാക്ക് ഉള്‍പ്പെടെ 18,200 യൂണിറ്റുകളും വിറ്റഴിച്ചു. ക്രോസ് ടൂറിസ്‌മോ പതിപ്പ് ഉള്‍പ്പെടെ പോര്‍ഷെ ടെയ്കാന്‍ 2022ലെ ആദ്യ ആറ് മാസങ്ങളില്‍ 18,900 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി.


◼️സുഖചികില്‍സയ്ക്കായി മലയാളികള്‍ നടുനിവര്‍ത്തുന്ന മാസം കൂടിയാണ് കര്‍ക്കടകം. ആയുര്‍വേദവിധിപ്രകാരം തല മുതല്‍ കാല്‍ വരെ ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞു പുറത്തുവരുന്നത് പുതിയ മനസ്സും ശരീരവുമായി. മൈഗ്രെയ്നിന്റെ പ്രധാന കാരണമാണ് കടുത്ത മാനസികസംഘര്‍ഷവും കഴുത്തു വേദനയും. തലയിലും തോളിലും നടുവിനും ചെയ്യുന്ന മസാജിലൂടെ ശരീരത്തിലെ മസിലുകള്‍ റിലീസാവുകയും രക്തയോട്ടം കൂടുകയും ചെയ്യും. തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും ഈ മസാജ് കൊണ്ടു സാധിക്കും. എണ്ണ തേച്ചുള്ള മസാജ് തലയോട്ടിയിലും ഹെയര്‍ ഫോളിക്കിളിലും ഓക്സിജന്‍ ധാരാളം എത്തിക്കുകയും ഉണര്‍വു നല്‍കുകയും ചെയ്യും. മുടി വളരാന്‍ ഏറ്റവും സഹായകരം. ശരീരം മൊത്തം മസാജ് ചെയ്യുമ്പോള്‍ ശരീരത്തിനൊപ്പം ഉണര്‍വു ലഭിക്കുന്നത് മനസ്സിനും കൂടിയാണ്. കൂടാതെ തലവേദനയും ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്നും തലയില്‍ നിന്നൊഴിവാക്കുകയും ചെയ്യും. ഫുട് മസാജിങ്, ഫുട് റിഫ്ലെക്സോളജി കാലിന് ആശ്വാസം നല്‍കുന്ന നല്ല മരുന്ന്. ഇതു കാലിനെ മാത്രമല്ല മൊത്തം ശരീരത്തെയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. ഒപ്പം മികച്ച റിലാക്സിങ്ങും. കാലിലെയും കയ്യിലെയും റിഫ്ലക്സ് പോയിന്റുകളില്‍ മര്‍ദ്ദം നല്‍കി ശരീരത്തെ ഉത്തേജിപ്പിക്കുന്ന വിദ്യയാണിത്. ഒരു പ്രത്യേക ടൂള്‍ ഉപയോഗിച്ചാണ് പോയിന്റുകളില്‍ മര്‍ദ്ദം നല്‍കുന്നത്. ഇത് ആന്തരികാവയവങ്ങളെ ഉത്തേജിപ്പിക്കുകയും തലവേദന, കാല്‍വേദന പോലുള്ള അസുഖങ്ങള്‍ക്ക് പെട്ടെന്നു ശമനം ലഭിക്കുകയും ചെയ്യും. മസാജിനേക്കാളും പെട്ടെന്ന് ഗുണമുണ്ടാകും എന്നതാണ് റിഫ്ലക്സോളജിയുടെ നേട്ടം. എല്ലാ ദിവസവും പത്തു മിനിറ്റ് കാലുകള്‍ മസാജ് ചെയ്താല്‍ കോശങ്ങളിലേക്കുള്ള രക്തയോട്ടം കൂടി ശരീരത്തിനു മൊത്തം ഊര്‍ജം ലഭിക്കും. കാലിനുണ്ടാകുന്ന പരുക്കുകള്‍ കുറയും. ഉറങ്ങുന്നതിനു മുന്‍പുള്ള മസാജിങ് നല്ല ഉറക്കത്തിനും സഹായിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad