പായ്ക്ക് ചെയ്ത അരിയ്ക്കും പയറുൽപന്നങ്ങൾക്കും ഇതാദ്യമായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം നികുതി ഒഴിവാക്കാൻ കടുത്ത തന്ത്രങ്ങളൊരുക്കി കമ്പനികൾ. 25 കിലോയ്ക്ക് താഴെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്കായിരുന്നു നികുതി പുതുതായി ഏർപ്പെടുത്തിയത്. അതേ സമയം തൂക്കി വിൽപ്പന നടത്തുന്ന ചെറുകിട വ്യാപാരികളെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ പഴുതാണ് കമ്പനികൾ ഉപയോഗിക്കുന്നത്. ബ്രാൻഡഡ് അരി, ഗോതമ്പ് മാവ്, അല്ലെങ്കിൽ ആട്ട, പയറുവർഗ്ഗങ്ങൾ എന്നിവ വിൽക്കുന്ന കമ്പനികൾ 25 കിലോ വരെയുള്ള പാക്കുകളായിട്ടാവും ഉത്പന്നങ്ങൾ കടകളിൽ എത്തിക്കുക. ഇത് പ്രധാനമായും ചെറുകിട വ്യാപാരികൾക്ക് വേണ്ടിയുള്ളതാണ്. അവർക്ക് ഇത് പൊട്ടിച്ച് ഉപഭോക്താക്കൾക്ക് ചെറിയ അളവുകളിൽ തൂക്കി നൽകാൻ കഴിയും, നികുതി നൽകുകയും വേണ്ട. ചെറിയ പാക്കറ്റുകൾക്ക് 5% ജി എസ് ടി തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്.
അതേസമയം വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന തരത്തിൽ, പായ്ക്ക് ചെയ്ത അരിക്കും പയറുൽപന്നങ്ങൾക്കും ഇതാദ്യമായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം നികുതി സംസ്ഥാനത്ത് ഈടാക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അറിയിച്ചു. അടുത്തിടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ഒറ്റയടിക്ക് വില കൂടിയിരുന്നു, ഇതിൽ വൻപ്രതിഷേധമുയരുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ ആശ്വാസ നടപടി.ചെറിയ കടകളിലും കുടുംബശ്രീക്കാർ നടത്തുന്ന സ്ഥാപനങ്ങളിലും മാർജിൻഫ്രീ പോലുള്ള സൂപ്പർമാർക്കറ്റുകളിലും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറിനുമുൾപ്പെടെയാണ് നികുതി ഒഴിവാക്കിയത്. വൻകിട സൂപ്പർമാർക്കറ്റുകളിൽ കടകളുടെ പേര് അച്ചടിച്ച കവറുകളിൽ വിൽപന നടത്തുന്നവയ്ക്ക് നികുതി ബാധകമായിരിക്കും