പ്ലസ്‌വൺ പ്രവേശന നടപടികൾ ജൂലായ് ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ.ക്കാർക്കുകൂടി അവസരം ലഭിക്കുംവിധം പ്രവേശന ഷെഡ്യൂൾ തയ്യാറാക്കും. 21-ന് ഹയർസെക്കൻഡറി ഫലപ്രഖ്യാപനത്തിനുശേഷം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതലയോഗം ചേരുന്നുണ്ട്. ഇതിൽ രൂപരേഖ തയ്യാറാക്കും.
യോഗ്യരായവർക്കെല്ലാം പ്രവേശനം ലഭിക്കുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. എ പ്ലസുകാർ വർധിച്ച കഴിഞ്ഞവർഷം ബാച്ചുകൾ ക്രമീകരിച്ച് നൽകേണ്ടിവന്നിരുന്നു. 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യതനേടിയിട്ടുള്ളത്. 3,61,307 പ്ലസ്‌വൺ സീറ്റുകൾ നിലവിലുണ്ട്. വി.എച്ച്.എസ്.ഇ.യിൽ 33,000 സീറ്റും ഐ.ടി.ഐ. കളിൽ 64,000 സീറ്റും പോളിടെക്‌നിക്കുകളിൽ 9000 സീറ്റും ഉണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പത്താംക്ലാസ് ജയിച്ചവരെക്കാൾ കൂടുതൽ സീറ്റുണ്ട്. മറ്റുജില്ലകളിൽ പ്ലസ്‌വൺ സീറ്റിൽ കുറവുണ്ടെങ്കിലും ഇതരകോഴ്‌സുകളിലേക്ക് പലരും ചേക്കേറുമെന്നതിനാൽ പ്രവേശനത്തെ ബാധിക്കാനിടയില്ല.
കഴിഞ്ഞവർഷം അനിശ്ചിതത്വത്തെത്തുടർന്ന് 33,150 സീറ്റുകൾ താത്കാലികമായി വർധിപ്പിക്കേണ്ടിവന്നിരുന്നു. മുൻവർഷങ്ങളിൽ 20 ശതമാനംവരെ സീറ്റുകൾ വർധിപ്പിക്കാറുണ്ട്.
_ഏകജാലകം: നടപടികളിൽ പുനഃപരിശോധനയില്ല_
ഹയർസെക്കൻഡറി ഏകജാലക പ്രവേശന നടപടികളിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകർ രംഗത്തുവന്നിട്ടുണ്ട്. സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറും സപ്ലിമെന്ററി അലോട്ട്മെന്റും ഒരുമിച്ചുനടത്താത്തതിനാൽ ഉയർന്ന ഡബ്ല്യു.പി.ജി.എ.യുള്ള കുട്ടികൾക്ക് ഉദ്ദേശിച്ച സ്കൂളിലും കോമ്പിനേഷനിലും പ്രവേശം ലഭിക്കുന്നില്ല.
സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറും സപ്ലിമെന്ററി അലോട്ട്മെന്റും ഒരു പൊതുമെറിറ്റിന്റെ അടിസ്ഥാനത്തിൽ നടത്തിയാൽ പ്രവേശന നടപടികൾ സുതാര്യമാകുമെന്ന് കേരള ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ ചൂണ്ടിക്കാട്ടി.
സ്കൂളുകളിൽനിന്ന് അനുവദിക്കുന്ന ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ എണ്ണം നിജപ്പെടുത്തണം. ബോണസ് പോയന്റ് അനുവദിക്കുന്നതിൽ പുനഃപരിശോധന വേണമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
_പ്ലസ്‌വൺ സീറ്റ് (ബ്രാക്കറ്റിൽ പത്താംക്ലാസ് വിജയിച്ചവർ)_
തിരുവനന്തപുരം31,375 (34,039)
കൊല്ലം 26,622 (30,534)
പത്തനംതിട്ട 14,781 (10,437)
ആലപ്പുഴ 22,639 (21,879)
കോട്ടയം 22,208 (19,393)
ഇടുക്കി 11,867 (11,294)
എറണാകുളം 32,539 (31,780)
തൃശ്ശൂർ 32,561 (35,671)
പാലക്കാട് 28,267 (38,972)
കോഴിക്കോട് 34,472 (43,496)
മലപ്പുറം 53,225 (77,691)
വയനാട് 8706 (11,946)
കണ്ണൂർ 27,767 (35,167)
കാസർകോട് 14,278 (19,658)