ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് ബാധയെ തുടർന്ന് ശ്വാസനാളത്തിൽ അണുബാധ. കോവിഡ് ബാധിച്ച് സമ്പർക്ക വിലക്കിൽ കഴിയുന്നതിനിടെ മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്.
മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ജൂൺ 12ന് ഉച്ചയോടെയാണ് സോണിയാ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പത്രക്കുറിപ്പിൽ അറിയിച്ചു.
പരിശോധനയിൽ ശ്വാസനാളത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡാനന്തരമുള്ള പ്രശ്നങ്ങളും സോണിയാ ഗാന്ധിക്കുണ്ട്. ഇതിനെല്ലാമുള്ള ചികിത്സ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
75 കാരിയായ സോണിയക്ക് ജൂൺ രണ്ടിനാണ് കോവിഡ് ബാധിച്ചത്. നിലവിൽ അണുബാധക്കും കോവിഡാനന്തര പ്രശ്നങ്ങൾക്കുമുള്ള ചികിത്സ നടക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ജയറാം രമേശ് അറിയിച്ചു.