കൊച്ചി ∙ കൊച്ചി മെട്രോ സർവീസ് തുടങ്ങിയിട്ട് ഇന്ന് 5 വർഷം പൂർത്തിയാവുന്നു. പിറന്നാൾ ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്ക് നൽകുന്ന സമ്മാനം 5 രൂപ ടിക്കറ്റ്. ഇന്ന് ഒരു ദിവസത്തേക്കു മാത്രമുള്ള ഇൗ ഇളവിൽ മെട്രോയിൽ എവിടേക്കും യാത്ര ചെയ്യാം. ഓരോ യാത്രയ്ക്കും 5 രൂപ മതി. ദൂരം പ്രശ്നമല്ല.
മെട്രോയിൽ ആളെക്കയറ്റാനാണ് ഇൗ ആനുകൂല്യമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു. 5 വർഷത്തിനിടയിൽ രണ്ടുവട്ടം മെട്രോയിൽ ഒരു ലക്ഷത്തിനു മേൽ യാത്രക്കാർ കയറിയിട്ടുണ്ട്. ടിക്കറ്റ് ചാർജ് പകുതി കുറച്ച ദിവസമായിരുന്നു ഇതിലൊന്ന്.
ടിക്കറ്റ് നിരക്കിൽ ഇളവുണ്ടായില്ലെങ്കിലും കൊച്ചിയിൽ ഒരു സംഘടനയുടെ സമ്മേളനം നടന്ന ദിവസമായിരുന്നു മറ്റൊന്ന്. അന്ന് വടക്കൻ കേരളത്തിൽ നിന്നു വന്ന ബസുകൾക്ക് ആലുവ വരെ മാത്രമേ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളു.
കോവിഡിനു മുൻപ് മെട്രോയിൽ ശരാശരി പ്രതിദിന യാത്രക്കാർ 65, 000 ആയിരുന്നത്, കോവിഡ് ലോക്‌ഡൗണിനു ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ 2000 വരെ താഴ്ന്നു.
പിന്നീടു ക്രമേണ വർധിച്ച് ഇപ്പോൾ ശരാശരി യാത്രക്കാർ 72000 എത്തി നിൽക്കുന്നു. മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം ആക്കുകയാണു ലക്ഷ്യം.