തിരുവനന്തപുരം: കുപ്രസിദ്ധമായ കരിലക്കുളങ്ങര ജലജ വധക്കേസിലെ പ്രതി ജീവനൊടുക്കി. പ്രതിയായ സജിത്തിനെ തിരുവനന്തപുരം ഹൗസിംഗ് ബോർഡിലെ ഒരു ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ ഇന്നലെ ഇയാൾ വിചാരണക്കായി ഹാജരാകേണ്ടതായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
2015 ഓഗസ്റ്റ് 13നാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഹരിപ്പാട് മുട്ടം സ്വദേശി ജലജയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈംഗീകപീഡനത്തിന് ശേഷമാണ് കൊലപാതകമെന്ന് പോസ്റ്റുമാർട്ടത്തിൽ വ്യക്തമായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ സംഘവും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല. തുടർന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്. നാടിളക്കി മറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെിനെതിരെ ഒടുവിൽ പൊതുജനം തന്നെ രംഗത്ത് വന്നെങ്കിലും കേസിലെ പ്രതിയായ സജിത്തിനെ പിടികൂടാൻ അവർക്കായി.
ജലജയുടെ അയൽവാസിയായ രഘുവിന്റെ സുഹൃത്താണ് സജിത്ത്. രഘുവിനെ അന്വേഷിച്ച് ജലജയുടെ വീട്ടിലെത്തിയ സജിത്ത് അവരോട് അപമര്യാദയായി സംസാരിച്ചു. തുടർന്ന് ഉന്തുംതള്ളുമുണ്ടാവുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകമെന്ന് വരുത്തിതീർക്കാൻ ജലജയുടെ ആഭരണങ്ങളും പ്രതി മോഷ്ടിച്ചിരുന്നു.
മൊബൈൽ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സജിത്താണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിരുന്നു. കൊലപാതകം നടന്ന് മാസങ്ങൾക്കിടെ വിദേശത്തേക്ക് കടന്ന പ്രതിയെ നാടകീയമായി നാട്ടിലെത്തിക്കുകയായിരുന്നു. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ നടന്ന കൊലപാതകമായതു കൊണ്ട് തന്നെ അന്വേഷണത്തിനിടെ ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ പേരിൽ പ്രദേശവാസികളായ ഒട്ടേറെയുവാക്കൾ പൊലീസ് പീഡനത്തിന് ഇരയായി എന്ന ആരോപണവും നിലനിന്നിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യം ശക്തമായി നിലനിൽക്കെയാണ് പ്രതി പിടിയിലായത്.