ബീഹാർ അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾക്കിടെ നടന്ന ആക്രമണത്തിൽ റെയിൽവേ യാത്രികൻ മരിച്ചു. പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്തിരുന്ന ആളാണ് മരിച്ചത്. പുക ശ്വസിച്ച് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീഹാറിലെ ലഖിസരായിലായിരുന്നു സംഭവം. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. ഇതുവരെ 507 പേരാണ് ബീഹാറിൽ മാത്രം അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.
അഗ്നിപഥിനെതിരെ ബീഹാറിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദും ഇന്ന് നടക്കും. അക്രമ പ്രതിഷേധം കണക്കിലെടുത്ത് പാട്‌ന ഉൾപ്പെടെ ബീഹാറിലെ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം അഗ്നിപഥ് വഴിയുള്ള റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. സേനകൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശവും കേന്ദ്രം നൽകിക്കഴിഞ്ഞു. വ്യോമസേന അഗ്നിപഥുമായി ബന്ധപ്പെട്ടുള്ള നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. റിക്രൂട്ട് ചെയ്യുന്നവരുടെ എണ്ണം ഉയർത്തുന്ന കാര്യം ആലോചിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.