പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് 14 വർഷത്തെ കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം പോക്സോ കോടതി.
ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചതിനാണ് വെളിയന്നൂര്‍ സ്വദേശിയെ കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ( പോക്‌സോ) ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മുതിർന്ന സഹോദരന്മാരായ പതിനാലുകാരനും പതിനഞ്ചുകാരനും സ്‌കൂൾ ഹോസ്റ്റലിലായിരുന്നു. രാമപുരത്തുള്ള വാടക വീട്ടില്‍ താമസിക്കവേയാണ് പെണ്‍കുട്ടിയെ പിതാവ് ഉപദ്രവിച്ചത്. ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്ത് പ്രതിയെ രാമപുരം സ്റ്റേഷനിലേക്ക് മാറ്റി.ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയ ചേരാനല്ലൂരിലുള്ള മാതാവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ചാണ്പെൺകുട്ടി മുത്തശ്ശിയോട് വിവരം പറയുന്നത്. രാമപുരം ഇൻസ്‌പെക്ടർ ജോയ് മാത്യുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.