പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ഏപ്രിൽ 16നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 20 വരെയായിരുന്നു നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് 28 വരെ നീട്ടുകയായിരുന്നു.
24 മണിക്കൂറിനിടെ പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അംഗങ്ങളായ രണ്ടു പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. സാഹചര്യത്തിൽ മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ടുകൊണ്ടായിരുന്നു തീരുമാനം. തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെയും വിന്യസിച്ചു. രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കിയിരുന്നു.
എലപ്പുള്ളിയിൽ എസ്‌ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുൻപാണ് ആർഎസ്എസ് ശ്രീനിവാസനെയും കൊലപ്പെടുത്തിയത്. പാലക്കാട് നഗരത്തിലെ മേലാമുറിയിൽ കടയിൽ കയറിയാണ് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത്.
തുടർ സംഘർഷ സാധ്യത കണക്കിലെടുത്താണ് പാലക്കാട് നഗരം കനത്ത പൊലീസ് വലയത്തിലാക്കിയത്. ഇരുവരുടെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധിപ്പേർ അറസ്റ്റിലായിട്ടുണ്ട്. സംഘർഷ സാധ്യതയ്ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിക്കാൻ തീരുമാനമായത്.